എൻ.ബി.സിയുടെ പ്രശസ്ത ശാസ്ത്രസാങ്കേതിക പരമ്പരയായ ‘ഹീറോസ്’ (Heroes)-ലെ ക്ലെയർ ബെന്നറ്റ്, ‘നാഷ്‌വില്ലെ’ (Nashville)-ലെ കൺട്രി ഗായിക ജൂലിയറ്റ് ബാർൺസ് എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ ഹോളിവുഡ് നടി ഹെയ്ഡൻ പാനറ്റിയർ അന്തരിച്ചു. 36 വയസ്സായിരുന്നു. ഹെയ്ഡൻ്റെ പിതാവ് സ്കിപ്പ് പാനറ്റിയർ എ.ബി.സി ന്യൂസിന് നൽകിയ പ്രസ്താവനയിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട ഹെയ്ഡൻ്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും, തങ്ങളെ അറിഞ്ഞവർക്കും പ്രേക്ഷകർക്കും ഒരുപോലെ സ്നേഹവും സന്തോഷവും പകർന്നുനൽകിയ ഒരു വലിയ പ്രതിഭയായിരുന്നു അവളെന്നും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ മരണകാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തൻ്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളെയും അനുഭവങ്ങളെയും കുറിച്ച് തുറന്നെഴുതിയ “ദിസ് ഈസ് മി: എ റെക്കണിംഗ്” എന്ന ആത്മകഥ പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ ദാരുണമായ വേർപാട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായതും, പ്രസവാനന്തര വിഷാദരോഗം, ഗാർഹിക പീഡനം, ചെറുപ്പകാലത്ത് തന്നെ ഹോളിവുഡിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ അവർ തുറന്നെഴുതിയിരുന്നു.
ന്യൂയോർക്കിലെ പാലിസേഡ്സിൽ ജനിച്ച ഹെയ്ഡൻ, കേവലം 11 മാസം പ്രായമുള്ളപ്പോൾ പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഒമ്പതാം വയസ്സിൽ ‘എ ബഗ്സ് ലൈഫ്’ എന്ന അനിമേഷൻ ചിത്രത്തിലെ പ്രിൻസസ് ഡോട്ടിന് ശബ്ദം നൽകിയതിലൂടെ ഗ്രാമി നാമനിർദ്ദേശം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളായി അവർ മാറി. തുടർന്ന് ‘റിമംബർ ദി ടൈറ്റൻസ്’, ‘ഐസ് പ്രിൻസസ്’, ‘ബ്രിംഗ് ഇറ്റ് ഓൺ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ അവർ 2006-ൽ ‘ഹീറോസ്’ പരമ്പരയിലെ പ്രകടനത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടി. ‘നാഷ്‌വില്ലെ’ എന്ന പരമ്പരയിലെ അഭിനയത്തിന് 2013-ലും 2014-ലും മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചു.
കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴും വ്യക്തിജീവിതത്തിൽ ഹെയ്ഡൻ വലിയ പ്രതിസന്ധികളെ നേരിടുകയായിരുന്നു. 2014-ൽ മകൾ കായയുടെ ജനനശേഷം അനുഭവപ്പെട്ട പ്രസവാനന്തര വിഷാദരോഗവും മദ്യപാനവും അവരുടെ ജീവിതത്തെ സാരമായി ബാധിച്ചു. തുടർന്ന് മകളുടെ പൂർണ്ണ അവകാശം മുൻ ബോക്സിംഗ് ചാമ്പ്യനായ മുൻ കാമുകൻ വ്ലാഡിമിർ ക്ലിറ്റ്ഷ്കോയ്ക്ക് നൽകേണ്ടിവന്നു. 2015-ൽ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയ അവർ, കഠിനമായ ശ്രമങ്ങൾക്കൊടുവിൽ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. തൻ്റെ മുൻ കാമുകനായ ബ്രയാൻ ഹിക്‌കേഴ്സണിൽ നിന്ന് നേരിടേണ്ടി വന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ചും അവർ പരസ്യമായി സംസാരിച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ അനിയൻ ജാൻസൻ്റെ അപ്രതീക്ഷിത മരണം ഹെയ്ഡനെ വീണ്ടും മാനസികമായി തകർത്തു. എന്നാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ൽ പുറത്തിറങ്ങിയ ‘സ്ക്രീം VI’ (Scream VI), 2024-ലെ ‘ആംബർ അലേർട്ട്’ എന്നീ ചിത്രങ്ങളിലൂടെ അവർ ശക്തമായ തിരിച്ചുവരവ് നടത്തി. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ ഇൻസ്റ്റാഗ്രാമിൽ തൻ്റെ സുഹൃത്തിനൊപ്പമുള്ള സന്തോഷകരമായ ചിത്രം അവർ പങ്കുവെച്ചിരുന്നു. ഹെയ്ഡൻ പാനറ്റിയറുടെ വേർപാടിൽ ചലച്ചിത്ര ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.







