ടെനറൈഫ്: ആഴ്ചകളോളം കടലിൽ അനിശ്ചിതത്വത്തിലായിരുന്ന ‘എംഎസ് ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ യാത്രക്കാരെ സ്പെയിൻ സർക്കാർ ഒഴിപ്പിച്ചു തുടങ്ങി. അർജന്റീനയിൽ വെച്ച് പടർന്ന മാരകമായ ഹാൻ്റാവൈറസ് (Hantavirus) ബാധയെത്തുടർന്നാണ് കപ്പൽ നിരീക്ഷണത്തിലായിരുന്നത്. കപ്പലിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ ഇതിനോടകം മരിച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഹാൻ്റാവൈറസ് ഭീതിയെത്തുടർന്ന് കപ്പൽ തുറമുഖത്ത് അടുപ്പിക്കാൻ അനുവദിക്കാതെ, തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ കടലിൽ നിർത്തിയാണ് യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 14 സ്പാനിഷ് പൗരന്മാരെ പുറത്തെത്തിക്കുകയും അവരെ മാഡ്രിഡിലെ സൈനിക ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ നെതർലൻഡ്‌സ്, ഗ്രീസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിച്ചു. ബ്രിട്ടൻ, അമേരിക്കൻ പൗരന്മാർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഓസ്‌ട്രേലിയൻ പൗരന്മാരെ കൂടി കൊണ്ടുപോകുന്നതോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകും. അതേസമയം, കപ്പൽ തിരികെ നെതർലൻഡ്‌സിലേക്ക് എത്തിക്കുന്നതിനായി മുപ്പതോളം ജീവനക്കാർ കപ്പലിൽ തന്നെ തുടരുന്നതാണ്.
വൈറസ് വ്യാപനം തടയാൻ കർശനമായ മുൻകരുതൽ നടപടികളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പി.പി.ഇ കിറ്റ് ധരിച്ച പ്രത്യേക മെഡിക്കൽ സംഘമാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി ടെനറൈഫിലെ കാൻഡേലേറിയ ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും വെന്റിലേറ്റർ സൗകര്യങ്ങളും മുൻകൂട്ടി സജ്ജമാക്കിയിട്ടുണ്ട്. ഹാൻ്റാവൈറസിന്റെ ഇൻകുബേഷൻ കാലയളവ് ഒൻപത് ആഴ്ച വരെ ആയതിനാൽ, ഒഴിപ്പിക്കപ്പെട്ട യാത്രക്കാർ വരും ആഴ്ചകളിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. കൃത്യമായ ക്വാറന്റൈൻ ഉറപ്പാക്കി രോഗവ്യാപന സാധ്യത പൂർണ്ണമായും ഇല്ലാതാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അർജന്റീനയിലെ ഒരു ലാൻഡ്‌ഫിൽ സൈറ്റിൽ നിന്ന് എലികൾ വഴിയാണ് വൈറസ് ബാധ ഉണ്ടായതെന്ന് കരുതപ്പെടുന്നു. കപ്പലിലെ എലികൾ വഴി വൈറസ് കരയിലെത്തുമെന്ന് പ്രാദേശികമായി ചില പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും അത്തരമൊരു സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
“ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, വൈറസ് വ്യാപന സാധ്യത കുറവാണ്.” — ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് (WHO മേധാവി)
സ്ഥിതിഗതികൾ വിലയിരുത്താൻ WHO മേധാവി നേരിട്ട് ടെനറൈഫിൽ എത്തിയിരുന്നു. സാധാരണഗതിയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് കുറവാണെങ്കിലും മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്.






