എയർ ഇന്ത്യയുടെ നിയുക്ത സി.ഇ.ഒ ആയ ടൊവോചോൽഡോ ഗെബ്രിയമറിയത്തിന് കോർപ്പറേറ്റ് ഓഫീസിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. മുൻ മേധാവി കാമ്പ്ബെൽ വിൽസണിൽ നിന്ന് ചുമതലയേൽക്കുന്നതിന് മുന്നോടിയായി, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) പ്രചാരണത്തിന്റെ മാതൃക പിൻപറ്റി എയർ ഇന്ത്യയുടെ മഹത്വം തിരികെ പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണമെന്നും, അത് വെറും വാക്കുകളിൽ ഒതുങ്ങാതെ പ്രവൃത്തിയിലൂടെ കാണിച്ചുതരണമെന്നും അദ്ദേഹം ജീവനക്കാരോട് നിർദ്ദേശിച്ചു.
കഴിഞ്ഞ 18 മാസമായി എയർ ഇന്ത്യ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വിലയിരുത്തിയപ്പോൾ, എയർ ഇന്ത്യയെ ടാറ്റയുടെ കീഴിൽ തിരികെ എത്തിക്കാനായത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ജീവനക്കാരുടെ കഠിനാധ്വാനവും ആത്മാർത്ഥതയുമാണ് കമ്പനിയുടെ ഇതുവരെയുള്ള നേട്ടങ്ങൾക്ക് പിന്നിലെന്ന് പടിയിറങ്ങുന്ന എം.ഡിയും സി.ഇ.ഒയുമായ കാമ്പ്ബെൽ വിൽസൺ അഭിപ്രായപ്പെട്ടു.







