ലോകകപ്പ് മത്സരങ്ങൾ കാണാൻ കാനഡയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികൾക്ക് രാജ്യത്തെ മയക്കുമരുന്ന് വിപണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ. ബ്രിട്ടീഷ് കൊളംബിയയിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ അമിത മയക്കുമരുന്ന് ഉപയോഗം മൂലം മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വാൻകൂവർ, ടൊറൻ്റോ നഗരങ്ങളിലെ ആരോഗ്യ വകുപ്പ് സംയുക്തമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാനഡയിലെ അനധികൃത മയക്കുമരുന്ന് വിപണി തീർത്തും പ്രവചനാതീതമാണ്. യൂറോപ്പിൽ നിന്നടക്കം എത്തുന്ന പല വിനോദസഞ്ചാരികൾക്കും കാനഡയിലെ ഈ മയക്കുമരുന്ന് പ്രതിസന്ധിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൊക്കെയ്ൻ, എം.ഡി.എം.എ, കെറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കളിൽ അടക്കം മാരകമായ ‘ഫെൻ്റാനിൽ’ പോലുള്ള വിഷപദാർത്ഥങ്ങൾ കലർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് വാൻകൂവർ ആരോഗ്യ വകുപ്പ് പറയുന്നു. കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും മരണത്തിന് കാരണമായേക്കാം. ഇതിനാൽ അമിത ലഹരിമരുന്ന് ഉപയോഗത്തിലൂടെ അപകടമുണ്ടായാൽ ഉടൻ തന്നെ അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കൂടാതെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ അത് മുൻകൂട്ടി പരിശോധിച്ച് വിഷാംശമില്ലെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, അടിയന്തര രക്ഷാ മരുന്നായ ‘നാലോക്സോൺ’ കൈവശം കരുതണമെന്നും അധികൃതർ നിർദ്ദേശിച്ചു.






