മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി, ആവശ്യമെന്ന് കണ്ടാൽ മക്കളെ സ്വത്തിൽ നിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വയസ്സാകുമ്പോൾ ആരും അവഗണനയോ സുരക്ഷിതത്വമില്ലായ്മയോ മാനഹാനിയോ നേരിടേണ്ടി വരരുതെന്ന ഉദ്ദേശത്തോടെയാണ് 2007-ലെ മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ നിയമം നിർമ്മിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മൗലികാവകാശം മുൻനിർത്തി വേണം ഈ നിയമത്തിലെ വകുപ്പുകൾ വ്യാഖ്യാനിക്കേണ്ടതെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ട്രൈബ്യൂണലുകൾക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിന്നുള്ള വികാസ് ഗുപ്തയും മകനും തമ്മിലുള്ള നിയമപോരാട്ടമാണ് ഈ വിധിക്കിടയാക്കിയത്. വികാസിന്റെ അമ്മയെ മകനും മരുമകളും ചേർന്ന് വൃദ്ധസദനത്തിലേക്ക് മാറ്റിയതിനെ തുടർന്ന്, താൻ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ അമ്മയ്ക്ക് താമസമൊരുക്കാൻ വികാസ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നു. മകനോടും ഭാര്യയോടും വീടൊഴിയാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടെങ്കിലും, അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. തുടർന്ന് വികാസ് നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളപ്പെട്ടതോടെയാണ് കേസ് സുപ്രീം കോടതിയുടെ മുന്നിലെത്തിയത്.
മുതിർന്നവരോട് കാണിക്കുന്ന കരുതലിലും സ്നേഹത്തിലുമാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിത്തറ നിലകൊള്ളുന്നതെന്ന് പരമോന്നത കോടതി ഓർമ്മിപ്പിച്ചു. മുതിർന്ന പൗരന്മാരെ കേവലം ആശ്രിതരായി കാണാതെ, അറിവിന്റെയും അനുഭവങ്ങളുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി കാണണം. കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഓരോ റവന്യൂ ഡിവിഷനിലും മെയിന്റനൻസ് ട്രൈബ്യൂണലുകളും, ജില്ലാ കളക്ടർ തലവനായ അപ്പലേറ്റ് ട്രൈബ്യൂണലുകളും പ്രവർത്തിക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ പോലീസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ സാമൂഹികനീതി വകുപ്പിന്റെയോ സഹായം വയോജനങ്ങൾക്ക് തേടാവുന്നതാണ്.







