തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ വെച്ച് യുവതിക്ക് നേരെ ആൺസുഹൃത്തിന്റെ അതിക്രൂരമായ ആക്രമണം. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിജിമോൾ (38) എന്ന യുവതിയുടെ വലതുകൈപ്പത്തി പ്രതിയായ അനു (38) വെട്ടിമാറ്റി. തലയ്ക്കും കഴുത്തിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വിജിമോളെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 12 വർഷത്തോളമായി ഒന്നിച്ച് വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇരുവരും തമ്മിൽ, വിജി ജോലിക്ക് പോകുന്നതിനെച്ചൊല്ലി നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു.
സംഭവദിവസം ബാങ്കിൽ പോയി മടങ്ങുകയായിരുന്ന വിജിയെ വിളിച്ചുവരുത്തിയ ശേഷം പ്രതി വടിവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഇരയുടെ സ്‌കൂട്ടറിൽ തന്നെ കടന്നുകളഞ്ഞ അനുവിനെ വർക്കല മുത്താന ഭാഗത്തുനിന്നുമാണ് കടയ്ക്കാവൂർ പോലീസ് സാഹസികമായി പിടികൂടിയത്. നേരത്തെയും വിജിക്ക് നേരെ ഇയാൾ സമാനരീതിയിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ അക്രമ സംഭവത്തിൽ പ്രതി റിമാൻഡിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.







