കാനഡയിലെ വിവിധ പ്രവിശ്യകളിൽ കനത്ത നാശനഷ്ടം വിതച്ച് കൊടുംമഴയും ചൂടും തുടരുന്നു. പടിഞ്ഞാറൻ കാനഡയിലും മാനിറ്റോബയിലും ശക്തമായ മഴയും പ്രളയവും നാശം വിതച്ചപ്പോൾ ഒൻ്റാരിയോ, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിൽ ഉഷ്ണതരംഗം പ്രതിസന്ധി സൃഷ്ടിക്കുന്നു. അതേസമയം കടുത്ത ചൂടിന് പിന്നാലെ രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ കാട്ടുതീയും പടർന്നു പിടിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മാനിറ്റോബയിലെ ഡോഫിൻ, സ്വാൻ റിവർ തുടങ്ങിയ മേഖലകളിൽ വെള്ളപ്പൊക്ക കെടുത്തി രൂക്ഷമായി. രാജ്യതലസ്ഥാനമായ ഒട്ടാവയിൽ കനത്ത മഴയെത്തതുടർന്ന് കാനഡ ദിനാഘോഷങ്ങൾ റദ്ദാക്കി.
‘എൽ നിനോ’ പ്രതിഭാസമാണ് കാനഡയിലെ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അതിവേഗത്തിൽ വീശുന്ന ഇടുങ്ങിയ വായുപ്രവാഹങ്ങളായ ജെറ്റ് സ്ട്രീം കടുത്ത ചൂടിനും കാരണമായി ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറൻ കാനഡയിൽ ചൂട് തുടരുമെന്നും എന്നാൽ പ്രെയറീസ് മേഖലകളിൽ വരൾച്ചയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. എന്നാൽ, ബ്രിട്ടീഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടേക്കാം.







