കാനഡ, അമേരിക്ക, മെക്സിക്കോ വ്യാപാര കരാറായ CUSMA-യുടെ ഭാവി തീരുമാനിക്കാനുള്ള ഉന്നതതല യോഗം ജൂലൈ 1-ന് നടക്കും. മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, ജാനിസ് ഷാരെറ്റ് എന്നിവരാണ് കാനഡയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക.
ഈ മൂന്ന് രാജ്യങ്ങളും തമ്മിൽ നികുതിയില്ലാതെ കച്ചവടം നടത്താനുള്ള ഈ കരാർ തുടങ്ങിയിട്ട് ഇപ്പോൾ ആറ് വർഷം തികയുകയാണ്. നിലവിലെ നിയമപ്രകാരം കരാർ ഇനിയും 16 വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് കാനഡയും മെക്സിക്കോയും ആവശ്യപ്പെടുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിനെതിരെ മുഖം തിരിച്ചിരിക്കുകയാണ്. അതിനാൽ ഓൺലൈനായി നടക്കുന്ന ഈ യോഗത്തിൽ അമേരിക്ക എന്ത് തീരുമാനമെടുക്കും എന്നത് ഏറെ നിർണായകമാണ്. അതേസമയം കരാർ നീട്ടാൻ യുഎസ് അനുമതി നിഷേധിച്ചാലും കരാർ റദ്ദാകില്ല. നിയമപരമായി 2036 വരെ കരാറിന് കാലാവധി ഉണ്ട്.
ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ മെക്സിക്കോ വഴി നികുതിയില്ലാതെ അമേരിക്കയിലേക്ക് വരുന്നത് തടയുക, കൂടുതൽ ഫാക്ടറികളും വണ്ടി നിർമ്മാണവും അമേരിക്കയിൽ തന്നെ നടത്തുക എന്നിവയാണ് ട്രംപിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. അതേസമയം, സ്റ്റീൽ, അലുമിനിയം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതികൾ ഒഴിവാക്കണമെന്നാണ് കാനഡ ആവശ്യപ്പെടുന്നത്.






