മെക്സിക്കോയിൽ സൈന്യവും സായുധ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വഴിയാത്രക്കാരനായ അമേരിക്കന്‍ പൗരന്‍ വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ 31 കാരനാണ് കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേറ്റതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു. സാന്‍ജോസ് ഡെല്‍ കാബോ നഗരത്തിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ രണ്ടു സൈനികര്‍ക്കും നാല് പൗരന്‍മാര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ കോസ്റ്റ ഡൊറാഡയില്‍ സൈന്യവും സായുധ സംഘവും തമ്മില്‍ ശനിയാഴ്ച്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ വരെ വെടിവെയ്പ് തുടര്‍ന്നു.
സംഭവസ്ഥലത്ത് മിനിസ്റ്ററി ഓഫ് നാഷ്ണല്‍ ഡിഫന്‍സിലെ രണ്ട് സൈനികരെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. 20 വയസുള്ള ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. 25 വയസുകാരനായ മറ്റൊരു സൈനികനും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പിനിടെ അഞ്ച് സാധാരണ പൗരന്മാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.






