ഒൻ്റാരിയോ, ക്യുബെക്ക് പ്രവിശ്യകളിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന സാഹചര്യത്തിൽ, നദികളിലും തടാകങ്ങളിലും ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ഇരുപ്രവിശ്യകളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിൽ അടുത്തിടെയുണ്ടായ കടുത്ത ഉഷ്ണതരംഗത്തിൽ ഫ്രാൻസിലും ജർമ്മനിയിലും നിരവധി ആളുകൾ മുങ്ങിമരിച്ച സാഹചര്യത്തിലാണ് കാനഡയിലെ ലൈഫ് സേവിങ് സൊസൈറ്റികൾ ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊതുജനങ്ങൾ നദികളിലെ ഒഴുക്കും മറ്റ് അപകടങ്ങളും തിരിച്ചറിയാതെ വെള്ളത്തിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
കാനഡയിൽ ഈ വർഷം ജൂൺ 29 വരെയുള്ള കണക്കനുസരിച്ച് 92 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് മരണങ്ങൾ കുറവാണെങ്കിലും ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകളിൽ മരണസംഖ്യ ഉയരുകയാണ്. ലൈഫ് ഗാർഡുകളുടെ സേവനമുള്ള ഇടങ്ങളിൽ മാത്രം നീന്താൻ ഇറങ്ങുക, ബോട്ടിങ് നടത്തുന്നവരും നീന്തൽ അറിയാത്തവരും ലൈഫ് ജാക്കറ്റ് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണം. മോൺട്രിയാലിലെ വെർഡൻ ബീച്ചിന് സമീപം ഒരു വർഷത്തിനിടെ നാലാമത്തെ മുങ്ങിമരണം റിപ്പോർട്ട് ചെയ്തതോടെ നഗരങ്ങളിലെ ജലാശയങ്ങളിൽ കൂടുതൽ സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രാദേശിക അധികാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.






