കോഴിക്കോട്: അടിക്കടി പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നാദാപുരത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രാദേശികമായ പ്രശ്‌നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ യോഗം വിളിച്ചു ചേർത്ത് പരിഹരിക്കാൻ ഡിവൈ എസ്പി എപി ചന്ദ്രൻ നിർദേശിച്ചിരുന്നു.
കല്ല്യാണ വീടുകളിൽ ഗാനമേള, ഡി ജെ പാർട്ടികൾ തുടങ്ങിയവയും റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അവ ഒഴിവാക്കാനും സർവകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. അത്തരം വാഹനങ്ങളും സൗണ്ട് സിസ്റ്റവും പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ അയക്കുന്നവരെ നിരീക്ഷിച്ച് നിയമനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ മോഹൻദാസ്, സിഎച്ച് മോഹനൻ, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, മോഹനൻ പാറക്കടവ്, പികെ ദാമു, വത്സരാജ് മണ്ണലാട്ട്, കെവി നാസർ, ജലീൽ ചാലിക്കണ്ടി, കെടി ചന്ദ്രൻ, പോലീസ് ഇൻസ്‌പെക്ടർ ശ്യാംരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.