ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേർ കാനഡയിൽ നിന്നുമാണ് അറസ്റ്റിലായത്. “ഓപ്പറേഷൻ ഹാർഡ് ബോൾ” എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായതെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവിട്ടത് ഇപ്പോൾ ഇന്ത്യയിൽ ജയിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയും ഇയാളുടെ സഹായി സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാറുമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് പറയുന്നു. 2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ 2023 നവംബറിൽ ഒരു പ്രമുഖ ഇന്ത്യൻ നടന്റെയും ഗായകന്റെയും വാൻകൂവറിലെ വീടിനു നേരെ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്തവും ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു.
മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് ബിഷ്ണോയി സംഘം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. ഓപ്പറേഷൻ ഹാർഡ് ബോളിലൂടെ ഏകദേശം 1,000 കിലോഗ്രാം കൊക്കെയ്നും ഒരു ഡസൻ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 2024 നവംബറിൽ, കാലിഫോർണിയയിൽ നിന്ന് പിടികൂടിയതും കാനഡയിലേക്ക് കടത്താനിരുന്ന ശ്രമിച്ച 49 കിലോഗ്രാം കൊക്കെയ്ൻ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നിലും ബിഷ്ണോയി സംഘം ആണെന്ന് അധികൃതർ വെളിപ്പെടുത്തി.







