വാഷിങ്ടൺ: അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വമ്പൻ അവസരമൊരുക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗോൾഡ് കാർഡ്’ പ്രോഗ്രാമിന് കീഴിൽ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥികളെ യുഎസ് കമ്പനികളിൽ നിയമിക്കാമെന്ന് ട്രംപ് അറിയിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് ഇതിലൂടെ അമേരിക്കയിൽ സ്ഥിരതാമസത്തിനുളള അവസരമാണ് ലഭിക്കുന്നത്.
ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ യുഎസ് യൂണിവേഴ്‌സിറ്റിയിൽ വന്ന് പഠനം പൂർത്തിയാക്കി സ്വരാജ്യത്തേക്ക് മടങ്ങി അവിടെ മികച്ച സംരംഭകരായി മാറുന്നു. അവർ ശതകോടീശ്വരന്മാരാകുന്നു, യുഎസിന്റെ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു. നിലവിലെ കുടിയേറ്റ നിയമങ്ങള്ഞ ഇവരെ രാജ്യത്ത് തുടരുന്നതിൽ നിന്നും വിലക്കുന്നതിനാലാണ് അവർ അവരുടെ രാജ്യത്തേക്ക് മടങ്ങുന്നത്. നമ്മുടെ രാജ്യത്തും ആളുകളെ ലഭിക്കണം, ഉത്പാദനക്ഷമതയുളള ആളുകളെയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.
യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന സമ്പന്നരായ വ്യക്തികളെ ഗോൾഡ് കാർഡ് ആകർഷിക്കുമെന്നുംട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘അവർ സമ്പന്നരായിരിക്കും, അവർ വിജയിക്കും, അവർ ധാരാളം പണം ചെലവഴിക്കുകയും ധാരാളം നികുതികൾ നൽകുകയും ധാരാളം ആളുകളെ ജോലിക്കെടുക്കുകയും ചെയ്യും. ഇതിലുടെ രാജ്യത്തെ കടബാധ്യത കുറയ്ക്കാനാകുമെന്നും ട്രംപ് പറഞ്ഞു.
സമ്പന്നരായ വിദേശ പൗരന്മാർക്ക് അമേരിക്കൻ പൗരത്വം നൽകുന്ന പുതിയ പദ്ധതിയാണ് `ഗോൾഡ് കാർഡ് ‘. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബിസിനസുകളിൽ കുറഞ്ഞത് 1 മില്യൺ ഡോളർ നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് നിലവിൽ റെസിഡൻസി അനുവദിക്കുന്ന ഇബി-5 വീസയ്ക്ക് പകരമായിരിക്കും ഈ പ്രോഗ്രാം. ഇങ്ങനെ വാങ്ങിയ ഗോൾഡ് കാർഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.







