പാലക്കാട്: എലപ്പുള്ളി മദ്യനിർമാണശാലയ്ക്ക് കൃഷിവകുപ്പിന്റെ എതിർപ്പ്. ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി 2024 ഓഗസ്റ്റ് 29-ന് കൃഷിവകുപ്പ് ആർഡിഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2008 വരെ ഈ ഭൂമിയിൽ നെൽകൃഷിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇലപ്പുള്ളി കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റാനുള്ള അപേക്ഷ ആർഡിഒ നിരസിച്ചത്. എലപ്പുള്ളിയിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരംമാറ്റാനുള്ള അപേക്ഷ അനുവദിക്കാൻ കഴിയില്ലെന്നും ഭൂമിയിൽ നിർമാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണമെന്നും ആർഡിഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത്. നാല് ഏക്കറിൽ നിർമാണം നടത്താൻ ഇളവ് വേണമെന്നായിരുന്നു ബ്രൂവറിക്കായി ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റ അപേക്ഷ. പാലക്കാട് മദ്യനിർമാണശാലയോട് അനുകൂല നിലപാടല്ല കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സിപിഐയ്ക്കുള്ളത്. എന്നാൽ, ഇത് അവർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.







