ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശത്തെ വനമേഖലയിൽ ഇന്ന് രാവിലെ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
വെടിവെപ്പിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. വീരമൃത്യു വരിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ സംസ്ഥാന പൊലീസിൻറെ ജില്ലാ റിസർവ് ഗാർഡിലും മറ്റൊരാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ നിന്നുള്ളവരാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.