പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു മലയാളി താരം സഞ്ജു സാംസൺ. പൂന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു റണ്ണിനാണ് സഞ്ജു പുറത്തായത്. സാകിബ് മെഹ്മൂദിന്റെ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയർ ലെഗിൽ ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയിൽ തന്നെയാണ് സഞ്ജു പുറത്തായത്. ഇന്നും മാറ്റമൊന്നുമുണ്ടായില്ല.
ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ 26 റൺസ് നേടിയ സഞ്ജു, ചെന്നൈയിൽ രണ്ടാം ടി20യിൽ അഞ്ച് റൺസിനും പുറത്തായി. നടന്ന മൂന്നാം ടി20യിൽ ആറ് പന്തിൽ മൂന്ന് റൺസുമായി സഞ്ജു മടങ്ങിയിരുന്നു. ഇന്നും പവർപ്ലേ പൂർത്തിയാക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇതോടെ താരത്തിനെതിരെ വിമർശനങ്ങളുമുണ്ടായി.
ഇപ്പോൾ സഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും യൂട്യൂബറുമായ ആകാശ് ചോപ്ര. സഞ്ജുവിനെ കുറിച്ച് പറഞ്ഞ്, അദ്ദേഹത്തിന്റെ ആരാധകരെ ഇളക്കിവിടാൻ താനില്ലെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ… ”ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. സഞ്ജു സാംസൺ വീണ്ടും അതേ രീതിയിൽ തന്നെ പുറത്തായി. സഞ്ജുവിന്റെ ആരാധകരെ ഇളക്കിവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ സഞ്ജു തുടർച്ചയായി നാല് തവണ സമാനമായി പുറത്താക്കപ്പെട്ടുവെന്നത് വസ്തുതയാണ്. ഇത്തവണ സാഖിബ് മഹ്മൂദിന്റെ ബൗളിങ്ങിൽ പുറത്തായി. ഡീപ്പിൽ ഒരു ഫീൽഡറെ നിർത്തി, കൃത്യമായി അവർ ഷോർട്ട് ബോൾ എറിഞ്ഞു. സഞ്ജു അതിൽ വീഴുകയും ചെയ്തു.” ചോപ്ര കൂട്ടിച്ചേർത്തു.
മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. 53 റൺസ് വീതം നേടിയ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 19.4 ഓവറിൽ 166 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹർഷിത് റാണ, രവി ബിഷ്ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്.