ബ്രസ്സൽസ്: ക്ലോറേറ്റ് എന്ന രാസവസ്തു ഉയർന്ന അളവിൽ കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൊക്ക കോള അതിന്റെ ചില ശീതള പാനീയങ്ങൾ പിൻവലിച്ചു. ബെൽജിയത്തിലെ ഒരു പ്രൊഡക്ഷൻ പ്ലാന്റിൽനിന്നുള്ള കുപ്പികളിലും കാനുകളിലുമുള്ള പാനീയത്തിലാണ് ഇത്തരത്തിൽ ഉയർന്ന അളവിൽ രാസവസ്തു കണ്ടെത്തിയത്. ബെൽജിയം, ലക്‌സംബർഗ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ഉത്പന്നങ്ങൾ പിൻവലിക്കപ്പെട്ടതെന്നാണ് കൊക്ക കോളയുടെ വിശദീകരണം.
ഫാന്റ, സ്‌പ്രൈറ്റ്, മിനുറ്റ്‌മെയ്ഡ്, ഫ്യൂസ്ടീ തുടങ്ങിയ ഉത്പന്നങ്ങൾ പിൻവലിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. 328 GE മുതൽ 338 GE കോഡിൽ ഇറങ്ങിയ ഉത്പന്നങ്ങളാണ് പിൻവലിച്ചത്. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കും പരിമിതമായ അളവിൽ ഈ സ്റ്റോക്കുകൾ പോയിട്ടുണ്ട്. എന്നാൽ ആ രാജ്യങ്ങളിൽനിന്ന് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചിട്ടില്ലെന്നാണ് കൊക്ക കോള വ്യക്തമാക്കുന്നത്.
ഡെൻമാർക്ക്, പോർച്ചുഗൽ, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ അധികാരികൾക്ക് യൂറോപ്യൻ യൂണിയന്റെ റാപ്പിഡ് അലർട്ട് സിസ്റ്റം മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അപകടസാധ്യതയെ ‘ഗുരുതരമായത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഈ മുന്നറിയിപ്പ്. ഭക്ഷ്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ജലത്തിൽ ഉപയോഗിക്കുന്ന ക്ലോറിൻ അണുനാശിനികളിൽനിന്നാണ് ക്ലോറേറ്റ് വരുന്നത്. ഇത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.







