newsroom@amcainnews.com

ഗ്രാമങ്ങളെ കോർത്ത സമഗ്രശില്പി: ‘ബ്രിജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

സുള്ള്യ: ഇന്ത്യയുടെ ‘പാലം മനുഷ്യൻ’ (ബ്രിജ് മാൻ ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്ന പ്രശസ്ത തൂക്കുപാല നിർമാതാവ് പത്മശ്രീ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ കർണാടകയിലെ സുള്ള്യയിലുള്ള കെവിജി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പശ്ചിമഘട്ട മലനിരകളാലും നദികളാലും ചുറ്റപ്പെട്ട കേരളത്തിലെയും കർണാടകയിലെയും ഒട്ടനവധി ഉൾഗ്രാമങ്ങൾ കനത്ത മഴക്കാലത്ത് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുപോകാറുണ്ടായിരുന്നു. ഇത്തരം ദുർഘട പ്രദേശങ്ങളിലെ സാധാരണക്കാരായ ഗ്രാമീണ ജനതയ്ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ഒറ്റപ്പെട്ടുപോയ ആ ജനതയെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത് ഗിരീഷ് ഭരദ്വാജ് നിർമിച്ച തൂക്കുപാലങ്ങളായിരുന്നു.

ഗ്രാമങ്ങളുടെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ മുൻനിർത്തിയാണ് രാജ്യം 2017-ൽ പത്മശ്രീ നൽകി ആദരിച്ചത്. കേരളം, കർണാടക, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായി 127-ലധികം തൂക്കുപാലങ്ങൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ യാഥാർത്ഥ്യമായിട്ടുണ്ട്. ഇതിൽ മുപ്പതോളം പാലങ്ങൾ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1994-ൽ കാസർകോട് ജില്ലയിലെ പാണത്തൂരിൽ ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ നിർമിച്ച 55 മീറ്റർ നീളമുള്ള തൂക്കുപാലമാണ് കേരളത്തിൽ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്.

ആദ്യ പാലത്തിന്റെ വിജയത്തിന് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ തങ്ങളുടെ നാട്ടിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം തേടി അദ്ദേഹത്തെ സമീപിക്കാൻ തുടങ്ങി. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഭൂരിഭാഗം നദികൾക്ക് കുറുകെയും ഇന്ന് കാണുന്ന തൂക്കുപാലങ്ങൾ നിർമിച്ചത് ഗിരീഷ് ഭരദ്വാജാണ്. മലയോര മേഖലകളിൽ കുത്തിയൊഴുകുന്ന പുഴകൾക്ക് കുറുകെ മാത്രം മുപ്പതോളം പാലങ്ങൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഉൾനാടൻ ജനതയുടെ രക്ഷകനായി മാറിയ അദ്ദേഹത്തിന് ഉഷയാണ് ഭാര്യ.

You might also like

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

യാത്രാച്ചെലവ് 93,000 ഡോളർ: ഡഗ് ഫോർഡിന്‍റെ ടെക്സസ് യാത്ര വിവാദത്തിൽ

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

കീവിൽ വീണ്ടും റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; സിവിലിയൻ മേഖലകളിൽ വ്യാപക നാശനഷ്ടം

Top Picks for You
Top Picks for You