newsroom@amcainnews.com

കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കേ പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, സ്പീക്കറെ കണ്ടു; ഇനി തൃണമൂൽ കോൺഗ്രസിൽ

മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പിവി അൻവർ. രാവിലെ 9.30യോടെ സ്പീക്കര്‍ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നന്ദി അറിയിച്ചു. നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അന്‍വര്‍ നന്ദി പറഞ്ഞു.

11ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ-മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫ് മേൽ സമ്മർദം കൂട്ടും.

അന്‍വറിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ – നാള്‍വഴി

2024 സെപ്റ്റംബര്‍ 26 – പി.വി.അന്‍വര്‍ ഇടതുമുന്നണി വിട്ടു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം.

2024 സെപ്റ്റംബര്‍ 27 – അന്‍വറുമായുളള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി സിപിഎം.

2024 സെപ്റ്റംബര്‍ 29 – നിലമ്പൂരില്‍ അന്‍വറിന്‍റെ രാഷ്ട്രീയ വിശദീകരണയോഗം. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് പ്രഖ്യാപനം.

2024 ഒക്ടോബര്‍ 02 – പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന് അന്‍വറിന്‍റെ പ്രഖ്യാപനം.

2024 ഒക്ടോബര്‍ 05 – തമിഴ്നാട്ടിലെ ഡി.എം.കെയ്ക്ക് ഒപ്പം ചേരാന്‍ ഡിഎംകെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തി. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള എന്ന സാമൂഹിക കൂട്ടായ്മ പ്രഖ്യാപിച്ചു.

2024 ഒക്ടോബര്‍ 17 – ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് അന്‍വര്‍.

2024 ഒക്ടോബര്‍ 18 – അന്‍വറുമായി ബന്ധമില്ലെന്ന് തമിഴ്നാട്ടിലെ ഡിഎംകെ. ഡിഎംകെ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. അന്‍വര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുമായി ഡിഎംകെയ്ക്ക് ബന്ധമില്ല.

2024 ഒക്ടോബര്‍ 21 – ചേലക്കരയില്‍ തന്‍റെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന് അന്‍വര്‍. അന്‍വറിനെ തളളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

2024 ഒക്ടോബര്‍ 23 – പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.

2024 ഡിസംബര്‍ 14 – യുഡിഎഫിന്‍റെ ഭാഗമാകുവാനായി ദില്ലിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അന്‍വര്‍ ചര്‍ച്ച നടത്തി.

2025 ജനുവരി 05 – നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസില്‍ പി.വി.അന്‍വറിനെ അറസ്റ്റു ചെയ്തു ജയിലിലാക്കി.

2025 ജനുവരി 06 – അന്‍വറിന് ജാമ്യം. ജയില്‍മോചിതനായി.

2025 ജനുവരി 07 – പാണക്കാട്ടെത്തിയ അന്‍വര്‍ മുസ്ലിംലീഗ് നേതാക്കളായ സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും കണ്ടു

2025 ജനുവരി 10 – അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

You might also like

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

പിയറി പൊയിലീവിന്റെ ടീമിൽ അഴിച്ചുപണി; കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി മെറിഫീൽഡ് രാജിവെച്ചു; പുതിയ നിയമനങ്ങൾ ഇങ്ങനെ…

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

ഇന്ധനവില കുതിക്കുന്നു; ഇറാൻ യുദ്ധം കാനഡയിലെ ടൂറിസം സീസണിന് മങ്ങലേൽപ്പിക്കുന്നു; യാത്രകൾ മാറ്റിവെച്ച് ജനങ്ങൾ

പതിനാല് വർഷത്തെ നേതൃത്വം അവസാനിപ്പിച്ചു; ഫ്രാങ്കോയിസ് ലെഗോൾട്ടിന്റെ രാഷ്ട്രീയ വിടവാങ്ങൽ; ക്യൂബെക്കിനെ നയിക്കാൻ ഇനി രണ്ടാമത്തെ വനിതാ പ്രീമിയർ

Top Picks for You
Top Picks for You