ന്യൂയോർക്കിലെ ലോവർ മൻഹാട്ടൻ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജയായ മലൈക ചിത്രയും (24) നേപ്പാളി വംശജനായ നവം കൗളും (24) ദാരുണമായി കൊല്ലപ്പെട്ടു. സ്റ്റേഷനിലെത്തിയ ഇരുവരും പ്ലാറ്റ്‌ഫോമിൽ വെച്ച് ആലിംഗനം ചെയ്യുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടെ യുവാവ് കാൽതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു.
യുവാവിനെ രക്ഷിക്കാനായി ചിത്രയും ട്രാക്കിലേക്ക് ഇറങ്ങിയതെന്നാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കരുതുന്നത്. ഇതിനിടയിലാണ് അതുവഴി വന്ന ട്രെയിൻ ഇരുവരേയും ഇടിച്ചത്. രണ്ടുപേരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ, ഇരുവരും ട്രാക്കിൽ ഇരിക്കുമ്പോഴാണ് ട്രെയിൻ എത്തിയതെന്നും, എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും വാഹനം നിർത്താൻ സാധിച്ചില്ലെന്നും ട്രെയിൻ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.
മദ്യപാനത്തിന്റെയോ ആത്മഹത്യയുടെയോ ലക്ഷണങ്ങളോ തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന ചിത്രയും, ഡേറ്റ അനലിസ്റ്റായ നവം കൗളും റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.







