അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആൻമേരി മാത്യു (40) എന്നിവരുടെ ഭൗതികശരീരം ഈ മാസം 21-ാം തീയതി രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂർ മുടിക്കോട് സ്വദേശിനിയായ അഞ്ജനയുടെയും, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻമേരിയുടെയും മൃതദേഹങ്ങൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ അന്നേദിവസം വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ നടക്കുമെന്നും, ആൻമേരിയുടെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലും നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 28-നാണ് ഈ ദാരുണമായ കൊലപാതകം നടന്നത്. പോസ്റ്റ്മോർട്ടം, എംബാം ചെയ്തൽ, ഇമിഗ്രേഷൻ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം പൂർത്തിയായ ശേഷമാണ് മൃതദേഹങ്ങൾ കൈമാറുന്നത്. ഈ കേസിൽ പ്രതിയായ ഇരുവരുടെയും ഉറ്റസുഹൃത്ത്, കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനിയായ അനില ഇപ്പോൾ സാന്താക്ലാറ കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിലെ അസോസിയേറ്റ് വികാരി ഫാ. തോമസ് കോര പുൽപ്പാറയിലിന്റെ നേതൃത്വത്തിലാണ് കലിഫോർണിയയിലെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത്. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ നോർക്കയുടെ സഹായത്തോടെ ബന്ധവീടുകളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.







