റഫറണ്ടത്തിന് മുന്നോടിയായി കാനഡയ്ക്ക് ഒപ്പമെന്ന പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ. കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ജനഹിതപരിശോധന നടക്കാനിരിക്കെയാണ് പ്രവിശ്യാ സർക്കാർ നാല് മില്യൺ ഡോളറിൻ്റെ പരസ്യ പ്രചാരണത്തിന് തുടക്കമിട്ടത്. ഓൺലൈൻ മാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ എന്നിവ വഴിയാണ് പരസ്യങ്ങൾ വന്നുതുടങ്ങിയത്. ഒക്ടോബർ 19-ന് നടക്കുന്ന വോട്ടെടുപ്പിൻ്റെ പ്രാധാന്യവും കാനഡയിൽ തുടരുന്നതിൻ്റെ ആവശ്യകതയും പൗരന്മാരെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് പ്രീമിയറുടെ ഓഫീസ് വ്യക്തമാക്കി.
റഫറണ്ടത്തിൽ പത്ത് പ്രധാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ഒമ്പതെണ്ണവും കുടിയേറ്റം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയൽ നടപടികളിലേക്ക് കടക്കാൻ രണ്ടാമതൊരു നിർണായക റഫറണ്ടം നടത്തണമോ എന്ന അവസാനത്തെ ചോദ്യമാണ് ചർച്ചാവിഷയമായിരിക്കുന്നത്.
അതേസമയം രാജ്യത്തിൻ്റെ ഐക്യം നിലനിർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും വേർപിരിയൽ ചർച്ചകൾക്ക് എന്നെന്നേക്കുമായി വിരാമമിടാൻ ആൽബർട്ടയിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.







