ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന മകനെ, അയാൾക്ക് നേരെയുണ്ടായ ഭീഷണിയെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. തന്റെ മക്കളിലൊരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രായേൽ നേതാവ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
35-കാരനായ യായർ നെതന്യാഹുവിന് നേരെ “വലിയ ഭീഷണി” (significant threat) നിലനിൽക്കുന്നുണ്ടെന്ന് ഇസ്രായേലിന്റെ ഷിൻ ബെറ്റ് (Shin Bet) സെക്യൂരിറ്റി ഏജൻസി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 24) ഇസ്രായേൽ ടിവിയിൽ പ്രത്യക്ഷപ്പെട്ട നെതന്യാഹു, തൻ്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ശ്രമിച്ചതായി ആരോപിച്ചിരുന്നു. കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്നതിനിടയിലാണ്, “ഇറാൻ എന്റെ ഒരു മകനെ ലക്ഷ്യമിട്ടു. അവർ അവനെ കൊല്ലാൻ ശ്രമിച്ചു,” എന്ന് ചാനൽ 14-ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞത്.
എന്നാൽ ആരോപിക്കപ്പെടുന്ന ഈ വധശ്രമത്തിൽ തൻ്റെ രണ്ട് മക്കളിൽ ആരെയാണ് ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നില്ല.
2023-ലാണ് യായർ നെതന്യാഹു മിയാമിയിലേക്ക് താമസം മാറിയത്. ഗാസ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലുണ്ടായ ഇസ്രായേലിന്റെ സംഘർഷങ്ങളിലുടനീളം അദ്ദേഹം അവിടെത്തന്നെ തുടരുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മുതൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യായർ, അവ്നർ എന്നിവർക്കും ഷിൻ ബെറ്റ് വിപുലീകരിച്ച സുരക്ഷാ സേവനങ്ങൾ അനുവദിച്ചിരുന്നു.
തന്റെ പിതാവിന്റെ അനൗദ്യോഗിക ഉപദേശകനായി പ്രവർത്തിച്ചിട്ടുള്ള യായർ നെതന്യാഹു, സോഷ്യൽ മീഡിയയിലൂടെ പിതാവിനെ പിന്തുണയ്ക്കുന്നതിനും വിമർശകരെ ആക്രമിക്കുന്നതിനും പേരു കേട്ടയാളാണ്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മുൻപും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
തന്റെ ജനപ്രിയ ഷോയിൽ ഇസ്രായേൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാൻ വിസമ്മതിക്കുകയും, അതേസമയം ജൂതവിരുദ്ധത വളർത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 2025-ൽ യായർ നെതന്യാഹു പ്രശസ്ത പോഡ്കാസ്റ്റർ ജോ റോജനെതിരെ (Joe Rogan) രംഗത്തെത്തിയിരുന്നു.
“ഈ ഭൂഗ്രഹത്തിലെ എല്ലാ നവനാസി ജൂതവിരുദ്ധർക്കും അദ്ദേഹം വേദി നൽകി, എന്നാൽ എന്റെ പിതാവിനെ തന്റെ ഷോയിൽ പങ്കെടുപ്പിക്കാൻ അദ്ദേഹം വിസമ്മതിച്ചു. കാരണം എന്റെ പിതാവിന് മുന്നിൽ തനിക്ക് ഒരു സാധ്യതയുമില്ലെന്നും ഇത്രയും കാലത്തെ ജൂതവിരുദ്ധ പ്രചാരണങ്ങൾ പാഴാകുമെന്നും അദ്ദേഹത്തിന് അറിയാം,” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
വിവാദങ്ങളിൽ പെട്ട ഹണ്ടർ ബൈഡനെ പുകഴ്ത്തുകയും അദ്ദേഹം പ്രസിഡന്റാകാൻ യോഗ്യനാണെന്ന് ജോ റോജൻ പറയുകയും ചെയ്തതിന് ശേഷമാണ് യായർ ഇതിനെതിരെ പ്രതികരിച്ചത്. “ജോ റോജൻ ഒരു കൺസർവേറ്റീവ് അല്ല എന്ന് ഓർക്കാൻ കൺസർവേറ്റീവുകൾക്ക് ഇതൊരു നല്ല ഓർമ്മപ്പെടുത്തലാണ്,” എന്ന് അദ്ദേഹം കുറിച്ചു.
മുസ്ലീം വിരുദ്ധവും ഫലസ്തീൻ വിരുദ്ധവുമായ പോസ്റ്റുകളെ തുടർന്ന് 2018-ൽ യായർ നെതന്യാഹുവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് 24 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
“ഐസ്‌ലാൻഡിലും ജപ്പാനിലും അക്രമ സംഭവങ്ങൾ ഇല്ലെന്ന് നിങ്ങൾക്കറിയാമോ? കാരണം അവിടെ മുസ്ലീങ്ങളില്ല,” എന്ന് ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
മറ്റൊരു പോസ്റ്റിൽ, “1964 മുതൽ ‘ഫലസ്തീനികൾ’ എന്നറിയപ്പെടുന്ന മനുഷ്യരൂപത്തിലുള്ള രാക്ഷസന്മാരുമായി ഒരിക്കലും സമാധാനം ഉണ്ടാകില്ല,” എന്നും അദ്ദേഹം എഴുതിയിരുന്നു.







