ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സംസ്ഥാനമാകാതെ നേട്ടങ്ങൾ കൊയ്യാനാണ് കാനഡ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിക്കുന്നു. അമേരിക്കന്‍ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് കാനഡ വര്‍ഷങ്ങളായി വന്‍തോതില്‍ തീരുവ ചുമത്തുന്നുവെന്നും ട്രംപ് ആരോപിച്ചു. 2025-ല്‍ രണ്ടാം തവണ അധികാരത്തിലെത്തിയതു മുതല്‍ കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന ആശയം ട്രംപ് പലതവണ ആവർത്തിച്ചിട്ടുണ്ട്.
വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച മുതല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങളുടെ ഒരു വിഭാഗത്തിന് 50 ശതമാനം അമേരിക്കന്‍ തീരുവ പ്രാബല്യത്തില്‍ വന്നു. പുതിയ തീരുവകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ ഭരണകൂടം മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ അംഗീകരിക്കാനാകാത്തതായിരുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനുള്ള കാനഡയുടെ കഴിവിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവച്ചതായി കാര്‍ണി വ്യക്തമാക്കി. അമേരിക്കന്‍ തീരുവയ്ക്ക് മറുപടിയായി സെപ്റ്റംബര്‍ 8 മുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുല്യമായ, ”ഡോളറിന് ഡോളര്‍” അടിസ്ഥാനത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് കാര്‍ണി പ്രഖ്യാപിച്ചു.







