കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയായ പുന്നവിള വീട്ടിൽ എൻ. തങ്കപ്പന് പ്രായം നൂറ്റിയൊന്ന് കഴിഞ്ഞെങ്കിലും കൃഷിയോടുള്ള താല്പര്യത്തിന് ഇപ്പോഴും ഇരുപതിന്റെ ചുറുചുറുക്കാണ്. 1925-ൽ ജനിച്ച അദ്ദേഹം ഈ വാർധക്യത്തിലും യാതൊരു മടിയുമില്ലാതെ പണിയായുധങ്ങളുമേന്തി സ്വന്തം കൃഷിയിടത്തിൽ സജീവമാണ്. ചുട്ടുപൊള്ളുന്ന വെയിലത്തും ഒറ്റയ്ക്ക് മണ്ണിൽ കിളയ്ക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന തങ്കപ്പന്റെ പ്രായം വിശ്വസിക്കാത്തവരെ അദ്ദേഹം തന്റെ തിരിച്ചറിയൽ രേഖകൾ കാണിച്ചാണ് ബോധ്യപ്പെടുത്തുന്നത്.
തന്റെ 1.60 ഏക്കർ വരുന്ന ഭൂമിയിൽ ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, വാഴ, മരച്ചീനി തുടങ്ങി വിവിധയിനം വിളകളാണ് അദ്ദേഹം നട്ടുവളർത്തുന്നത്. കൃഷിയിടം ഒരുക്കുന്നതും കാടുവെട്ടുന്നതും വിളവെടുക്കുന്നതുമുൾപ്പെടെയുള്ള സകല ജോലികളും മറ്റാരുടെയും സഹായമില്ലാതെ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. കൂടാതെ, കൃഷിക്കാവാശ്യമായ നല്ല ജൈവവളം ലഭ്യമാക്കുന്നതിനായി ഒരു പശുവിനെയും അദ്ദേഹം സ്വന്തമായി പരിപാലിക്കുന്നുണ്ട്.
അഞ്ചാം ക്ലാസ് വരെ പഠിച്ച അദ്ദേഹത്തിന് അക്കാലത്ത് ഒരു സർക്കാർ ജോലി ലഭിക്കാൻ എളുപ്പമായിരുന്നെങ്കിലും, മണ്ണിലിറങ്ങിയുള്ള ജീവിതം മതിയെന്നായിരുന്നു ഉറച്ച തീരുമാനം. സ്വന്തം മുത്തശ്ശനിൽ നിന്ന് കൃഷിയുടെ പാഠങ്ങൾ ഉൾക്കൊണ്ട് സ്വന്തമായി വാങ്ങിയ നിലത്തിൽ തുടങ്ങിയ ആ യാത്ര പിന്നീട് ഒരിക്കലും അദ്ദേഹം അവസാനിപ്പിച്ചില്ല. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളൊന്നും അലട്ടാത്ത ഈ കർഷകനെ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ മികച്ച മുതിർന്ന കർഷകനായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു. പരേതയായ സരസ്വതിയാണ് ഭാര്യ. ഗീത, അനിൽകുമാർ എന്നിവരാണ് മക്കൾ. അച്ഛന്റെ മികച്ച മാതൃക പിന്തുടർന്ന് മക്കളും കൃഷിയിൽ സജീവമാണ്.







