തന്റെ മൂന്ന് കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് നേഴ്‌സ് പ്രാക്ടീഷണർക്ക് ലിൻഡ്സേ ക്ലാൻസി അയച്ച സന്ദേശങ്ങളുടെ വിവരങ്ങൾ മാസാച്ചുസെറ്റ്‌സിലെ വിചാരണ കോടതിയിൽ പുറത്തുവന്നു. 2022 ഡിസംബർ ആദ്യം സൗത്ത് ഷോർ ഹോസ്പിറ്റലിലെ പെരിനേറ്റൽ ബിഹേവിയറൽ ക്ലിനിക്കിലെ നേഴ്‌സ് പ്രാക്ടീഷണറായ റെബേക്ക ജൊലോട്ടയ്ക്ക് ലിൻഡ്സേ അയച്ച ‘മൈചാർട്ട്’ (MyChart) സന്ദേശങ്ങളാണ് കോടതിയിൽ തെളിവായി ഹാജരാക്കിയത്.
അതീവ ഗുരുതരമായ മാനസിക അസ്വസ്ഥതകളും അനാവശ്യ ഭയങ്ങളും തന്നെ അലട്ടുന്നതായും, മാനസികമായി താൻ തികച്ചും മരവിച്ച അവസ്ഥയിലാണെന്നും സന്ദേശങ്ങളിൽ ലിൻഡ്സേ വ്യക്തമാക്കുന്നുണ്ട്. “ഞാൻ മരിക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നുന്നു, എനിക്കതിൽ യാതൊരു ആശങ്കയുമില്ല” എന്ന് ഡിസംബർ 2-ന് അയച്ച സന്ദേശത്തിൽ അവർ കുറിച്ചു. കൂടാതെ കഴിച്ചുകൊണ്ടിരുന്ന ‘ആറ്റിവൻ’ (Ativan) എന്ന മരുന്നിന് താൻ അടിമയായി മാറിയോ എന്ന് ഭയപ്പെടുന്നതായും, തന്റെ ഈ സംശയം ഡോക്ടർമാർ ഗൗരവമായി എടുക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടിരുന്നു.
എന്നാൽ, ലിൻഡ്സേയ്ക്ക് മരുന്നുകളോട് അടിമത്തമല്ല, മറിച്ച് കടുത്ത ആത്മഹത്യാ പ്രവണതയാണെന്നാണ് ജൊലോട്ട കോടതിയിൽ മൊഴി നൽകിയത്. ലിൻഡ്സേയ്ക്ക് ബൈപോളാർ ഡിസോർഡർ (Bipolar disorder) ഉണ്ടായിരിക്കാമെന്ന് സംശയിച്ചിരുന്നതായും, എന്നാൽ അവർക്ക് ‘സൈക്കോസിസ്’ (Psychosis) ഉള്ളതായി തോന്നിയിരുന്നില്ലെന്നും ജൊലോട്ട വ്യക്തമാക്കി. നൽകിയ ചില മരുന്നുകളോടുള്ള കടുത്ത പ്രതികരണവും ഉറക്കമില്ലായ്മയുമാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും, കഴിച്ചിരുന്ന മരുന്നുകളുടെ അളവ് കൂടുതലാണെന്ന കാരണത്താൽ റോഡ് ഐലൻഡിലെ ആശുപത്രിയിൽ ലിൻഡ്സേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതായി പ്രതിഭാഗം അഭിഭാഷകൻ വിചാരണ വേളയിൽ ചൂണ്ടിക്കാണിച്ചു. പ്രസവാനന്തര വിഷാദരോഗം (Postpartum Depression), കടുത്ത ഉറക്കമില്ലായ്മ, ഇളയ കുഞ്ഞിന് മുലപ്പാൽ നൽകുന്നത് നിർത്തേണ്ടി വന്നതിലെ കുറ്റബോധം എന്നിവ കാരണം താൻ ഏറെ ബുദ്ധിമുട്ടിയിരുന്നതായി ലിൻഡ്സേയുടെ ഡയറിയിൽ നിന്നുള്ള കുറിപ്പുകളും വ്യക്തമാക്കുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെ, 2023 ജനുവരി 24-നാണ് മസാച്ചുസെറ്റ്‌സിലെ ഡക്സ്ബറിയിലുള്ള വീട്ടിൽ വെച്ച് ലിൻഡ്സേ തന്റെ മക്കളായ കോറ (5), ഡോവ്സൺ (3), കാലൻ (8 മാസം) എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് സ്വന്തം കഴുത്തും കൈഞരമ്പുകളും മുറിച്ച് വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ലിൻഡ്സേയ്ക്ക് അരയ്ക്കു താഴെ തളർവാതം സംഭവിക്കുകയായിരുന്നു. 36-കാരിയായ ലിൻഡ്സേ നിലവിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിടുകയാണ്.







