വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 28 വയസ്സുള്ള കരോലിൻ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതേസമയം, കരോലിൻ വൈറ്റ് ഹൗസ് സീനിയർ ഉപദേശകയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസ് പോഡിയത്തിൽ നിന്ന് യുഎസ് പ്രസിഡൻ്റിനു വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിൽ നന്ദിയുണ്ടെന്ന് കരോലിൻ ലെവിറ്റ് പറഞ്ഞു. അതേസമയം, കരോലിന് പകരമായി ആരാകും പ്രസ് സെക്രട്ടറിയെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല.
‘‘ഞങ്ങളുടെ പ്രിയപ്പെട്ട, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും എന്‍റെ ഏറ്റവും വിശ്വസ്തയായ സഹായിയുമായ കരോലിൻ ലെവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുകയാണ്. കുടുംബത്തിനും തന്‍റെ കുഞ്ഞുമക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് ഈ തീരുമാനം. എന്‍റെ ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായും കരോലിൻ തുടരും’’– ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തനിക്കു രണ്ടാമത്തെ കുഞ്ഞ് പിറന്നതായി മേയിൽ ലെവിറ്റ് അറിയിച്ചിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ വിരുന്നിനിടെ ട്രംപിനു നേരെ വധശ്രമം ഉണ്ടായതിനെത്തുടർന്ന് പ്രസവാവധി എടുക്കുന്നത് ലെവിറ്റ് വൈകിപ്പിച്ചതും വലിയ വാർത്തയായിരുന്നു.







