ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഉൾപ്രദേശത്ത് പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. 1,100 ചതുരശ്ര കിലോമീറ്ററായി വളർന്ന പിയർ ലേക്ക് കാട്ടുതീയിൽ ഏകദേശം 120 കെട്ടിടങ്ങൾ കത്തിനശിച്ചതായി തോംസൺ നിക്കോള റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു. ബിഗ് ബാർ ലേക്ക്, ചാസം എന്നിവിടങ്ങളിലും, ക്ലിന്‍റണിന് തെക്കും കെല്ലി ലേക്ക് റോഡിലെ ഗ്രാമത്തിന്‍റെ പടിഞ്ഞാറുമുള്ള ഹൈവേ 97 ലും നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചതായി ടിഎൻആർഡിയിലെ ഇൻഫർമേഷൻ ഓഫീസർ കോൾട്ടൺ ഡേവീസ് പറഞ്ഞു. കത്തിനശിച്ച കെട്ടിടങ്ങളിൽ ഭൂരിഭാഗവും റെസിഡൻഷ്യൽ കെട്ടിടങ്ങളാണ്. കൂടാതെ ഗാരേജുകൾ, ഷെഡുകൾ, മറ്റ് ഔട്ട്ബിൽഡിംഗുകൾ എന്നിവയും കത്തിനശിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് വീശിയ വാരാന്ത്യത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടരുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ, പിയർ ലേക്ക് കാട്ടുതീയുമായി ബന്ധപ്പെട്ട എല്ലാ ഒഴിപ്പിക്കൽ ഉത്തരവുകളും നിലവിലുണ്ട്.







