കാനഡയിലെ രണ്ടാമത്തെ വലിയ എയർലൈനായ വെസ്റ്റ്ജെറ്റും ഏകദേശം 4,400 ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിൽ പുതിയ താൽക്കാലിക കരാറിൽ എത്തിയതായി റിപ്പോർട്ട്. എന്നാൽ, കരാറിന്റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. കൂടാതെ കരാറിലെത്തിയെങ്കിലും വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച പണിമുടക്ക് ആരംഭിച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകൾ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തിരുന്നു. ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്ക് കരാർ അംഗീകരിക്കാൻ 30 ദിവസത്തെ സമയമുണ്ടെന്നും, യൂണിയൻ വരും ദിവസങ്ങളിൽ അംഗങ്ങൾക്ക് മുന്നിൽ കരാർ അവതരിപ്പിച്ച് വോട്ടെടുപ്പ് നടത്തുമെന്നും CUPE ലോക്കൽ 8125 പ്രസിഡൻ്റ് ആലിയ ഹുസൈൻ അറിയിച്ചു. അതേസമയം ഒക്ടോബർ മുതൽ 13% ശമ്പള വർധനയും 2029 വരെ അടുത്ത മൂന്ന് വർഷങ്ങളിൽ ഓരോ വർഷവും 2.5% വർധനയും മുന്നോട്ടുവെച്ചതായി എയർലൈൻ ഞായറാഴ്ച പറഞ്ഞിരുന്നു.
വിമാനം പറന്നുയരുന്ന സമയം മുതൽ താഴെയിറങ്ങുന്നത് വരെയുള്ള സമയത്തിന് മാത്രം ശമ്പളം നൽകുന്ന ‘ക്രെഡിറ്റ് അവർ’ രീതിയായിരുന്നു ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കവിഷയം. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള തയ്യാറെടുപ്പ് സമയത്തിനും സുരക്ഷാ പരിശോധനകൾക്കും നിലവിൽ പണം ലഭിക്കാറില്ല. പുതിയ കാലത്ത് വിമാനത്താവളങ്ങളിൽ നേരിടുന്ന വൈകൽ കാരണം ജീവനക്കാർ റൺവേയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇതിനും വേതനം നൽകണമെന്നുമാണ് യൂണിയന്റെ ആവശ്യം. കൂടാതെ നിലവിലെ വേതന വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നും ജീവനക്കാരുടെ കഠിനാധ്വാനത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നുമാണ് യൂണിയൻ ആരോപിക്കുന്നത്.







