സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങൾ പ്രളയഭീതിയിലാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നതും മണ്ണിടിച്ചിലും മൂലം ജനജീവിതം രൂക്ഷമായി ബാധിക്കപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ റാന്നി, ആറന്മുള, ചെങ്ങന്നൂർ ഭാഗങ്ങളിൽ പമ്പ, മണിമലയാറുകളിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളപ്പൊക്കം രൂക്ഷമായി. പലയിടങ്ങളിലും രാത്രിയിൽ പെട്ടെന്ന് വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു. 2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ മുതിർന്നവരെയും രോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുകൂടാതെ കൊല്ലത്തുനിന്ന് 10 മത്സ്യബന്ധന ബോട്ടുകളും 40 തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചു. ചെങ്ങന്നൂരിൽ ഇതിനകം 10-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ഏത്തവാഴ കൃഷികൾ ഉൾപ്പെടെ വെള്ളത്തിനടിയിലായത് കാർഷിക മേഖലയ്ക്കും തിരിച്ചടിയായി.
കോഴിക്കോട് പൂനൂർപുഴ കരകവിഞ്ഞതിനെ തുടർന്ന് കണ്ണാടിക്കൽ, പറമ്പിൽ ബസാർ പ്രദേശങ്ങളിലെ ഇരുനൂറോളം വീടുകളിൽ വെള്ളം കയറുകയും ആൾക്കാരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റുകയും ചെയ്തു. അതേസമയം മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിൽ പാണക്കാട്ട് കുന്നിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് കുന്നിൻ മുകളിലെ ഹോസ്റ്റൽ വിദ്യാർത്ഥികളെയും എടായിപ്പാലത്തെ നിവാസികളെയും പോലീസ് ഇടപെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.







