വ്യാജ പാസ്‌പോർട്ട് വെബ്‌സൈറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് കാനഡ. പാസ്‌പോർട്ട് ഓൺലൈൻ, പാസ്‌പോർട്ട് എക്‌സ്പ്രസ് എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്ന വ്യാജസ്ഥാപനങ്ങൾ വഴി പൊതുജനങ്ങളെ വഞ്ചിച്ച രണ്ടു പേരെ യോർക്ക് റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. ജോൺ ജെസ്സി ബ്രെസ്‌ലിൻ (John Jesse Breslin), ഫീബി ഹുയ് ടിംഗ് വോങ് (Phoebe Hui Ting Wong) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും 2016 മുതൽ 2020 വരെ ഈ വെബ്‌സൈറ്റുകൾ ഔദ്യോഗിക സർക്കാർ പാസ്‌പോർട്ട് സേവനമാണെന്ന രീതിയിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. പാസ്‌പോർട്ട് അപേക്ഷയും പുതുക്കലും എളുപ്പത്തിൽ നടത്താമെന്ന് വിശ്വസിപ്പിച്ച് ഉപയോക്താക്കളിൽ നിന്നും പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കുമെതിരെ തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.







