കാനഡയിൽ സാധാരണക്കാർക്ക് വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ കഴിയാത്തവിധം ഭവനവിലയും ജീവിതച്ചെലവും കുതിച്ചുയരുമ്പോൾ രാജ്യത്തെ പൊതുമേഖലാ ഭവന ഏജൻസി ജീവനക്കാർക്ക് വൻതുക ബോണസായി നൽകിയത് വിവാദമാകുന്നു. കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ (CMHC) ജീവനക്കാർക്ക് 31.7 ദശലക്ഷം ഡോളറാണ് ബോണസായി വാരിക്കോരി നൽകിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് ദശലക്ഷക്കണക്കിന് ഡോളർ ബോണസ് നൽകിയത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
രാജ്യത്തെ ഭവന ലഭ്യതയും വിലനിലവാരവും ഉറപ്പാക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യമെന്നിരിക്കെ ഇത്തരമൊരു നടപടി കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കാനഡയിലെ ജനങ്ങൾക്ക് വീട് സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലും കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ വലിയ തുകകൾ ബോണസായി കൈപ്പറ്റിയെന്ന് സിടിഎഫ് ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ കുറ്റപ്പെടുത്തി. ഈ തുകയിൽ 3.5 ദശലക്ഷം ഡോളറും കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് തലത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. ശരാശരി ഒരു ഉന്നത ഉദ്യോഗസ്ഥന് മാത്രം 44,800 ഡോളറിലധികം ബോണസ് ഇനത്തിൽ ലഭിച്ചു. ബാക്കിയുള്ള 28.2 ദശലക്ഷം ഡോളർ മറ്റ് ജീവനക്കാർക്കുമായാണ് വിതരണം ചെയ്തത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീടുകളുടെ റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ ബോണസ് വിതരണ രീതി പുനഃപരിശോധിക്കുമെന്ന് ഭവനകാര്യ മന്ത്രാലയം മുമ്പ് വാഗ്ദാനം നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് വലിയ തുകകൾ ബോണസ് നൽകുന്നതിനേക്കാൾ ഭവന നിർമ്മാണ മേഖലയിലെ പ്രായോഗികമായ ഇടപെടലുകൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും നികുതിദായകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.







