അമേരിക്കയിലെ മിഡ് വെസ്റ്റിലും തെക്കന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ തീരപ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരുന്നു. ജനജീവിതത്തെ സ്തംഭിക്കുന്ന തരത്തിലാണ് ചൂട് വര്‍ധിക്കുന്നത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വാഷിങ്ടണിലെ ദേശീയാഘോഷങ്ങള്‍ തടസ്സപ്പെട്ടു. ഉപഭോഗം കുത്തനെ ഉയര്‍ന്നതും വിതരണത്തിന് അധിക സമ്മര്‍ദം നേരിടുന്നതുമായ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനിയും ഗവര്‍ണര്‍ കാത്തി ഹോക്കുലും അഭ്യർത്ഥിച്ചു.
കടുത്ത ചൂടിനെ തുടർന്ന് ന്യൂയോര്‍ക്കില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശവുമുണ്ട്. രണ്ട് ഡസനിലധികം സംസ്ഥാനങ്ങളെ അതിശക്തമായ ഉഷ്ണതരംഗം ബാധിച്ചതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. അപകടകരമായ ചൂട് മൂലം വിവിധ ആഘോഷപരിപാടികളും ഗതാഗതസേവനങ്ങളും തടസ്സപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലയില്‍ അമിത ചൂട് കാരണം ആംട്രാക്ക് 24-ലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.വാഷിങ്ടണിലെ നാഷണല്‍ മാളില്‍ നടന്ന ഗ്രേറ്റ് അമേരിക്കന്‍ സ്റ്റേറ്റ് ഫെയര്‍ അപകടകരമായ ചൂടിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സംഘാടകര്‍ അറിയിച്ചു. നാഷണല്‍ മാളില്‍ വെള്ളിയാഴ്ച 44 പേര്‍ക്കാണ് ചികിത്സ നല്‍കിയതെന്ന് ഡി.സി. ഫയര്‍ ആന്‍ഡ് ഇ.എം.എസ് അറിയിച്ചു. ഇതില്‍ 11 പേരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി.







