സാൻ ഫ്രാൻസിസ്കോയിൽ എത്തിയ റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ നൊറോവൈറസ് ബാധ സ്ഥിരീകരിച്ചു. ജൂലൈ 3 നങ്കൂരമിട്ട കപ്പലിലെ 102 യാത്രക്കാർ, 23 ജീവനക്കാർ എന്നിവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ജൂൺ 12-ന് പുറപ്പെട്ട 20 ദിവസത്തെ അലാസ്ക–കാനഡ യാത്രയ്ക്കിടെയാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ നൊറോവൈറസിന്‍റെ സാധാരണ ലക്ഷണങ്ങളാണ് അണുബാധിതരിൽ കണ്ടെത്തിയത്. എല്ലാ രോഗികളും ഒരേ സമയത്ത് രോഗബാധിതരായിരുന്നില്ലെന്നും കപ്പൽ തുറമുഖത്തെത്തുമ്പോൾ എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സി.ഡി.സി വ്യക്തമാക്കി. അണുബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കപ്പലിൽ ശുചീകരണവും അണുനശീകരണവും നടത്തി. രോഗബാധിതരെ പ്രത്യേകം നിരീക്ഷിക്കുകയും അടുത്ത യാത്രയ്ക്ക് മുമ്പ് കപ്പൽ സമഗ്രമായി അണുവിമുക്തമാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
മലിനമായ ഭക്ഷണം, മലിനമായ പ്രതലങ്ങൾ, രോഗബാധിതരുമായി അടുത്ത സമ്പർക്കം എന്നിവയിലൂടെ അതിവേഗം പകരുന്ന വൈറസ് വൈറസാണ് നൊറോവൈറസ്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുന്നതാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.







