വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനമാരംഭിച്ച് വിജയകരമായി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചിയിലെ വല്ലാർപാടം ടെർമിനലിന്റെ ട്രാൻസ്ഷിപ്പ്മെന്റ് ബിസിനസിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വല്ലാർപാടത്തെ ട്രാൻസ്ഷിപ്പ്മെന്റ് കൈകാര്യം ചെയ്യലിൽ ഏകദേശം 50 ശതമാനത്തോളം കുറവാണ് സംഭവിച്ചിരിക്കുന്നത്. അതായത്, 2024-25 കാലയളവിൽ 1,69,562 ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് 2025-26ൽ അത് 85,911 ടി.ഇ.യു ആയി ചുരുങ്ങി. ചെറിയ തുറമുഖങ്ങളിൽ നിന്നും ഫീഡർ കപ്പലുകൾ വഴി എത്തുന്ന ചരക്കുകൾ വലിയ മദർ ഷിപ്പുകളിലേക്ക് മാറ്റി വിദേശത്തേക്ക് അയക്കുന്ന ട്രാൻസ്ഷിപ്പ്മെന്റ് മേഖലയിലെ ഈ ഇടിവ് വല്ലാർപാടം ടെർമിനൽ കൈകാര്യം ചെയ്യുന്ന ആകെ കണ്ടെയ്നറുകളുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ടാക്കിയിട്ടുണ്ട്.
ട്രാൻസ്ഷിപ്പ്മെന്റ് ബിസിനസിൽ വലിയ തിരിച്ചടിയുണ്ടായെങ്കിലും, കയറ്റുമതി-ഇറക്കുമതി (എക്സിം) കണ്ടെയ്നറുകളുടെ കൈകാര്യത്തിൽ വല്ലാർപാടം ടെർമിനൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നത് വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എക്സിം ചരക്കുനീക്കത്തിൽ 6 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ കൊച്ചിക്ക് സാധിച്ചു. കേരളത്തിലേക്കുള്ള പ്രധാന ചരക്കുഗതാഗത കവാടമായി വല്ലാർപാടം തുടർന്നും നിലനിൽക്കുമെന്നാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങളിലാണ് ഇതിന്റെ നടത്തിപ്പുകാരായ ഡി.പി വേൾഡ്.
വലിയ മദർ ഷിപ്പുകൾക്ക് വല്ലാർപാടത്തേക്ക് എത്തുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് ഇവിടുത്തെ കപ്പൽച്ചാലിന്റെ ആഴക്കുറവാണ്. വല്ലാർപാടം ടെർമിനലിലേക്കുള്ള 12 കിലോമീറ്റർ നീളമുള്ള കപ്പൽച്ചാലിന്റെ നിലവിലുള്ള 14.5 മീറ്റർ ആഴം നിലനിർത്താൻ തന്നെ പോർട്ട് അതോറിറ്റിക്ക് ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. വൻകിട കപ്പലുകൾ സുഗമമായി എത്തുന്നതിനായി ആഴം 16 മീറ്ററായി വർദ്ധിപ്പിക്കണമെങ്കിൽ ഏകദേശം 700 മുതൽ 800 കോടി രൂപ വരെ ആവശ്യമാണ്. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ പോർട്ട് അതോറിറ്റിക്ക് സാധിക്കാത്ത സാഹചര്യമാണുള്ളത്, കേന്ദ്ര സർക്കാരാകട്ടെ ഇതിനായി തുക അനുവദിക്കാൻ ഇതുവരെ തയ്യാറായിട്ടുമില്ല.






