ഒൻ്റാരിയോയിലെ വിറ്റ്ബിയിൽ മാതാപിതാക്കളോടൊപ്പം പൊതുസ്ഥലത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കയോടി ആക്രമിച്ചു. ജൂൺ 22 തിങ്കളാഴ്ച കോറണേഷൻ റോഡ്, റോസ്‌ലാൻഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള വനമേഖലയോട് ചേർന്നുള്ള മൈതാനത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ടൊറൻ്റോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു.
മേഖലയിൽ വന്യജീവികളുടെ സാന്നിധ്യവും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് വന്യമൃഗങ്ങൾ കൂടുതലും പുറത്തിറങ്ങുന്നത്. ഈ സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വന്യമൃഗങ്ങളെ നേരിടേണ്ടി വന്നാൽ ഭയന്നോടരുതെന്നും, കൈകൾ ഉയർത്തിയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും അവയെ തുരത്താൻ ശ്രമിക്കണമെന്നും അധികൃതർ അറിയിച്ചു.






