കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം വ്യത്യസ്തമായ സമരരീതികളിലേക്ക് നീങ്ങുന്നു. നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നാലാം ദിനമായ ചൊവ്വാഴ്ച ‘ഡയപ്പർ ദാനം’ എന്ന പുതിയൊരു പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ‘ഡയപ്പർ എ ഡേ കീപ്സ് ലീക്സ് എവേ’ (Diaper A Day Keeps Leaks Away) എന്ന വിചിത്രമായ പേരിട്ടാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവർ ഡയപ്പറുമായി സമരവേദിയിൽ എത്തണമെന്നും അതിൽ മന്ത്രിയുടെ രാജി എന്ന് എഴുതണമെന്നും പാർട്ടി എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഖരിക്കുന്ന ഡയപ്പർ ഒടുവിൽ വിദ്യാഭ്യാസ മന്ത്രിക്ക് എത്തിച്ചു നൽകുമെന്നാണ് സംഘടനയുടെ തീരുമാനം.
അതിനിടെ സമരത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഡൽഹി പോലീസ് ശ്രമിക്കുന്നതായി പാർട്ടി സ്ഥാപകനായ അഭിജീത് ദീപ്കെ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി സമരവേദിക്ക് ചുറ്റുമുള്ള ബാരിക്കേഡുകൾ മാറ്റി സ്ഥലം ചെറുതാക്കാൻ പോലീസ് നീക്കം നടത്തിയെങ്കിലും ജോലി ദിവസമായിരുന്നിട്ടും സമരപ്പന്തലിൽ ജനത്തിരക്ക് ഏറുകയാണ് ചെയ്തത്. പേപ്പർ ചോർച്ചയെ തുടർന്ന് മാനസിക വിഷമത്താൽ ജീവനൊടുക്കിയ വിദ്യാർത്ഥികൾക്കായി പ്രതിഷേധക്കാർ സമരവേദിയിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥന നടത്തി. മന്ത്രി സ്ഥാനം ഒഴിയുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഇവർ.
കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും മന്ത്രിയുടെ രാജി മാത്രമാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യമെന്ന് സമരക്കാർ വ്യക്തമാക്കുന്നു. ഇതിൽ ഒരു ‘പ്ലാൻ ബി’ ഇല്ലെന്നും രാജി അല്ലാതെ മറ്റൊരു ഉപാധിയും സ്വീകരിക്കില്ലെന്നും ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ സർക്കാർ തങ്ങളുമായി യാതൊരു ആശയവിനിമയത്തിനും തയ്യാറായിട്ടില്ല. എന്നാൽ, സമരവേദിയിലെ ശുചിമുറിയിലേക്കുള്ള വെള്ളവും കുടിവെള്ളവും തടസ്സപ്പെടുത്തിയും വൈദ്യുതി വിച്ഛേദിച്ചും ഈ സമരത്തെ ഇല്ലാതാക്കാൻ സർക്കാർ തന്ത്രങ്ങൾ മെനയുന്നുണ്ടെന്നും, അതിലൂടെ സമരം നടക്കുന്നുണ്ടെന്ന വസ്തുത അവർ പരോക്ഷമായി സമ്മതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച വൻ പോലീസ് സന്നാഹം സമരക്കാരെ അറസ്റ്റ് ചെയ്യാൻ എത്തിയിരുന്നെങ്കിലും വിദ്യാർത്ഥി സമൂഹത്തിൽ നിന്നും വലിയ പ്രതിഷേധം ഭയന്ന് അവർ പിന്നീട് പിൻവാങ്ങുകയായിരുന്നു.






