അമേരിക്കയിലെ ഷിക്കാഗോയില്‍ വാരാന്ത്യത്തില്‍ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളിൽ ഏഴുപേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരുക്കേറ്റതായി ഷിക്കാഗോ പോലീസ് റിപ്പോർട്ട് ചെയ്തു. നഗരത്തിലുടനീളം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ കുറഞ്ഞത് രണ്ട് ഡസനിലധികം വെടിവെപ്പുകൾ നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരില്‍ 18 വയസ്സുള്ള യുവാവ് മുതൽ 50 വയസ്സുള്ള മധ്യവയസ്‌കൻ വരെ ഉൾപ്പെടുന്നു. ഷിക്കാഗോയിലെ ഒരു തെരുവിലുണ്ടായ വെടിവെപ്പിൽ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. അതേസമയം ഷിക്കാഗോ നഗരത്തില്‍ വ്യാപക വെടിവെയ്പ് ഉണ്ടായ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരത്തില്‍ സൈനിക ഇടപെടല്‍ വേണമെന്ന ആവശ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഉന്നയിച്ചു.
അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിലും വാരാന്ത്യത്തില്‍ തോക്കുധാരികളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിലഡെല്‍ഫിയയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സിന്‍സിനാറ്റിയില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മിസ്സൂരിയിലെ കാന്‍സസ് സിറ്റിയില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.






