ഹെപ്പറ്റൈറ്റിസ് എ അണുബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ മാനിറ്റോബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പുതിയ കേസുകൾ മാനിറ്റോബയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 2025 ഏപ്രിൽ മുതൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 780 കടന്നു. പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗ് പോലുള്ള നഗരങ്ങളിലെ ഭവനരഹിതർ, അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വടക്കൻ ഗോത്രവർഗ്ഗ മേഖലകൾ എന്നിവടങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്. രോഗബാധയെത്തുടർന്ന് ഇതുവരെ 165 പേരെ ആശുപത്രിയിലും എട്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ലെവൽ 1’ മുന്നറിയിപ്പായതിനാൽ മാനിറ്റോബയിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്ന് യു എസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ അറിയിച്ചു. ആളുകൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കരളിനെ ബാധിക്കുന്ന ഈ വൈറസ് രോഗം തടയാൻ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്നവർ വ്യക്തിശുചിത്വം പാലിക്കണമെന്നും വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചു.






