കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിലുണ്ടായ തുടർച്ചയായ ഇടിവിന് പെട്ടെന്ന് വിരാമമായിരിക്കുന്നു. പവൻവില 90,000 രൂപയിലേക്ക് താഴുമെന്ന് വിപണി വിദഗ്ധർ പ്രവചിച്ചിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ വിലക്കയറ്റം. ഇറാനുമായി ഉടൻ തന്നെ സമാധാന കരാർ പ്രാബല്യത്തിൽ വരുമെന്നും സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനയാണ് ആഗോള സാമ്പത്തിക വിപണിയെ മാറ്റിമറിച്ചത്. ഇറാൻ സമയം കളയുകയാണെന്നും കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്നും തലേദിവസം ഭീഷണിപ്പെടുത്തിയ ട്രംപ് പെട്ടെന്ന് നിലപാട് മാറ്റിയതാണ് വിപണികളെ ‘റിവേഴ്സ് ഗിയറിലാക്കാൻ’ കാരണമായത്.
ട്രംപിന്റെ ഈ വാക്കുകൾക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില (ക്രൂഡോയിൽ), യു.എസ് ഡോളറിന്റെ മൂല്യം, ബോണ്ട് യീൽഡ് എന്നിവയിൽ ഇടിവുണ്ടായി. പണപ്പെരുപ്പവും പലിശനിരക്കും ഉയരുമെന്ന ആശങ്കകൾക്ക് താൽക്കാലിക ശമനമുണ്ടായതോടെ നിക്ഷേപകർ വീണ്ടും സ്വർണ്ണത്തിലേക്ക് തിരിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഔൺസിന് 4025 ഡോളർ വരെ താഴ്ന്ന സ്വർണ്ണവില ഒറ്റയടിക്ക് 4244 ഡോളറിലേക്ക് വൻ തിരിച്ചുവരവ് നടത്തി, നിലവിൽ 4196 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഈ മുന്നേറ്റം തുടർന്നാൽ രാജ്യാന്തര വില വൈകാതെ തന്നെ 4250 – 4300 ഡോളർ പരിധി കടക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ട്രംപിന്റെ ഈ കരാർ വാദങ്ങളെ ഇറാൻ തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്ഥിരത തുടർന്നാൽ എണ്ണവില വീണ്ടും കൂടാനും സ്വർണ്ണവില താഴാനും സാധ്യതയുള്ളതിനാൽ വിപണിയിൽ എപ്പോൾ വേണമെങ്കിലും മറ്റൊരു മാറ്റം പ്രതീക്ഷിക്കാം.
ആഗോള വിപണിയിലെ ഈ ചലനങ്ങൾ കേരളത്തിലെ സ്വർണ്ണവിപണിയിലും വലിയ പ്രതിഫലനമുണ്ടാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 5520 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത്, ഇന്ന് ഒറ്റയടിക്ക് പവന് 2160 രൂപ വർദ്ധിച്ച് വില 1,08,960 രൂപയിലെത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 270 രൂപയാണ് ഇന്ന് കൂടിയത്; ഇതോടെ ഗ്രാമിന്റെ വില 13,620 രൂപയായി മാറി. ഈ കുതിപ്പ് തുടരുകയാണെങ്കിൽ കേരളത്തിൽ പവൻവില ഉടൻ തന്നെ 1.10 ലക്ഷം രൂപയും ഭേദിക്കുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്.
വിവിധ അസോസിയേഷനുകളുടെ കണക്കുകൾ പ്രകാരം മറ്റ് കാരറ്റുകളിലുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലും ഇന്ന് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) വിലവിവരമനുസരിച്ച് 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 220 രൂപ വർദ്ധിച്ച് 11,250 രൂപയായി. കെ.ജി.എസ്.എം.എ (KGSMA) പ്രകാരം ഇതേ വിഭാഗത്തിന് 11,195 രൂപയാണ് വില. കൂടാതെ, 14 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 170 രൂപ ഉയർന്ന് 8715 രൂപയിലും, 9 കാരറ്റ് സ്വർണ്ണം ഗ്രാമിന് 110 രൂപ വർദ്ധിച്ച് 5620 രൂപയിലുമെത്തി. വെള്ളിയുടെ വിലയിലും നേരിയ വർദ്ധനവുണ്ടായി; ഗ്രാമിന് 10 രൂപ ഉയർന്ന് നിലവിൽ വില 260 രൂപയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.






