കേന്ദ്ര പദ്ധതിയായ ‘പൈക്ക’ (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴി കേരളത്തിന് ലഭിച്ച കായിക വികസന ഫണ്ടിൽ നിന്നും 12 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ട് കായികവകുപ്പ് മന്ത്രി ഒ.ആർ. കേളു കഴിഞ്ഞ ദിവസം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കായികവകുപ്പ് സെക്രട്ടറി ഈ കേസിൽ അന്വേഷണം ആരംഭിക്കാനിരിക്കെ, കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നാമനിർദ്ദേശം ചെയ്യപ്പെട്ട സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും പൈക്ക പദ്ധതിയുടെ മുൻ സംസ്ഥാന കോ-ഓർഡിനേറ്ററുമായിരുന്ന എം.ആർ. രഞ്ജിത്ത് ആണ് അഴിമതി ആരോപണ നിഴലിലുള്ളത്. ഇദ്ദേഹത്തോടൊപ്പം മറ്റ് ഏഴ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും തങ്ങളുടെ രാജി സന്നദ്ധത അറിയിച്ച് കായികവകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കൗൺസിൽ പ്രസിഡന്റും സി.പി.എം നേതാവുമായ വി.പി. സാനു സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും രഞ്ജിത്തും മറ്റ് അംഗങ്ങളും കൗൺസിലിൽ തുടർന്നു വരികയായിരുന്നു.
അതേസമയം, എം.ആർ. രഞ്ജിത്തിനെതിരെയുള്ള ഒരു കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ, അന്വേഷണ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവരുന്നതുവരെ രഞ്ജിത്തിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് കായിക മന്ത്രിയുടെ നിലപാട്. പൈക്ക പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചിരുന്നത് സംസ്ഥാന സ്പോർട്സ് കൗൺസിലായിരുന്നു.






