ഒൻ്റാരിയോ സർക്കാരിന്‍റെ വിദ്യാർത്ഥി ധനസഹായ പദ്ധതിയിൽ വരുത്തുന്ന പുതിയ മാറ്റങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പുതിയ കുടിയേറ്റ കുടുംബങ്ങൾക്കും തിരിച്ചടിയാകുമെന്ന് ആശങ്ക. ഇതിൽ പ്രധാന മാറ്റം ഇതുവരെ തിരിച്ചടക്കേണ്ടാത്ത ഗ്രാൻ്റുകൾ ആയി ലഭിച്ചിരുന്ന ഈ ധനസഹായം ഇനി മുതൽ വായ്പകളായി മാറും. പുതിയ നയപ്രകാരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ ഗ്രാൻ്റുകളുടെ വിഹിതം കുറയുകയും വായ്പയുടെ വിഹിതം വർധിക്കുകയും ചെയ്യും. ഇതോടെ പഠനം പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ കടബാധ്യത ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഉണ്ടാകുക. ജീവിതച്ചെലവും വാടകയും വിദ്യാഭ്യാസച്ചെലവും കുത്തനെ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ഈ മാറ്റം കൂടുതൽ ബാധിക്കുക.
അതേസമയം, പദ്ധതിയെ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി സുസ്ഥിരമാക്കുന്നതിനും സർക്കാർ ചെലവ് നിയന്ത്രിക്കുന്നതിനുമാണ് മാറ്റങ്ങൾ കൊണ്ടുവന്നതെന്നാണ് ഒന്റാരിയോ സർക്കാരിന്റെ വിശദീകരണം. വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ തുടരുമെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ പുതിയ കുടിയേറ്റക്കാർക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും വിദ്യാഭ്യാസം വഴി മുന്നേറ്റം നേടാനുള്ള അവസരങ്ങൾ ഈ തീരുമാനത്തോടെ പരിമിതപ്പെടുമെന്ന് പ്രതിപക്ഷ പാർട്ടികളും വിവിധ സാമൂഹിക സംഘടനകളും മുന്നറിയിപ്പ് നൽകി.






