ആഗോള ഓഹരി വിപണിയിൽ ഇന്ത്യൻ വിപണിക്ക് കനത്ത തിരിച്ചടിയാണ് സമീപകാലത്ത് നേരിടേണ്ടി വന്നിരിക്കുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന സ്ഥാനം തായ്‌വാൻ കൈക്കലാക്കി ഒരാഴ്ച തികയും മുൻപ് തന്നെ, ദക്ഷിണ കൊറിയയും ഇന്ത്യയെ പിന്തള്ളി മുന്നേറിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് 5.04 ലക്ഷം കോടി (ട്രില്യൺ) ഡോളർ മൂല്യവുമായി ദക്ഷിണ കൊറിയ മുന്നിലെത്തിയപ്പോൾ, ഇന്ത്യൻ വിപണിയുടെ മൂല്യം 4.84 ട്രില്യൺ ഡോളറായി കുറഞ്ഞു. 5.15 ട്രില്യൺ ഡോളർ മൂല്യവുമായി തായ്‌വാൻ അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ കാനഡ, യുകെ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി തൊട്ടുപിന്നാലെയുണ്ട്.
ഈ വർഷം (2026ൽ) ദക്ഷിണ കൊറിയയുടെ പ്രമുഖ ഓഹരി വിപണിയായ ‘കോസ്പി’ 110 ശതമാനവും തായ്‌വാൻ വിപണി 65 ശതമാനവും വൻ കുതിപ്പ് രേഖപ്പെടുത്തിയപ്പോഴാണ് ഇന്ത്യൻ വിപണി തകർച്ച നേരിട്ടത്. ഉയർന്ന വാല്യുവേഷൻ പ്രഷർ (Valuation Pressure) മൂലം 2026-ൽ ഇതുവരെ ഇന്ത്യൻ സൂചികകളായ നിഫ്റ്റി 15 ശതമാനവും സെൻസെക്സ് 12 ശതമാനവും ഇടിവ് രേഖപ്പെടുത്തി. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യാ രംഗത്ത് തായ്‌വാനും ദക്ഷിണ കൊറിയയും നടത്തുന്ന വൻ മുന്നേറ്റങ്ങളാണ് അവരുടെ വിപണിക്ക് ഈ കരുത്ത് പകരുന്നത്. ഇന്ത്യയുടെ നാലിലൊന്ന് മാത്രം വലിപ്പമുള്ള സമ്പദ്‌വ്യവസ്ഥയായിട്ടും ‘തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി’ (TSMC) എന്ന ഒരൊറ്റ ടെക് ഭീമന്റെ കുതിപ്പാണ് തായ്‌വാനെ ഇന്ത്യയ്ക്ക് മുന്നിലെത്തിച്ചത്; തായ്‌വാൻ സൂചികയുടെ 42-45 ശതമാനം വെയ്റ്റേജും ഈ കമ്പനിക്കാണ്. സാംസങ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ വമ്പൻ ടെക് കമ്പനികളാണ് ദക്ഷിണ കൊറിയൻ വിപണിയെ നയിക്കുന്നത്. അവിടെയും 60 ശതമാനത്തിലധികം വെയ്റ്റേജ് ഇത്തരം ടെക് ഭീമന്മാർക്കാണ്.
എന്നാൽ ഈ ഡിജിറ്റൽ യുഗത്തിലും കൃത്രിമബുദ്ധി (AI) രംഗത്ത് ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണെന്നത് വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്. ഇതിനുപുറമേ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ, അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർധനവ്, ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷക്കൊത്തുയരാത്ത പ്രവർത്തനഫലങ്ങൾ എന്നിവയും വിപണിയെ ബാധിച്ചു. കൂടാതെ, മൺസൂൺ ദുർബലമാകുമെന്ന പ്രവചനങ്ങൾ, വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്, പണപ്പെരുപ്പ ഭീതി, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയ നിരവധി പ്രതികൂല ആഭ്യന്തര-ആഗോള ഘടകങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിയെ നിലവിൽ വലിയ തളർച്ചയിലേക്ക് നയിക്കുന്നത്.






