ന്യൂ ഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. ഇന്നത്തെ വർധനയോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥമൂലമുള്ള ഊര്‍ജപ്രതിസന്ധിയും വില ഉയരാനുള്ള പ്രധാന കാരണങ്ങളാണ്. ഇന്ത്യയിൽ തുടർച്ചയായി വില ഉയരുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് വില നിയന്ത്രണത്തിൽ നിർണായകം. വരും ദിവസങ്ങളിൽ ട്രക്ക്, ടാക്സി, ഓട്ടോ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പച്ചക്കറി, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിച്ചേക്കും.






