തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് 2025 ജൂലൈ 1ന് സർവീസിൽനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഉൾപ്പെടെ നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാർശ ചെയ്തത്. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണവുമുണ്ട്. എന്നാൽ വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാർശ നൽകിയത്. കോടതിയിൽ ചാർജ്ഷീറ്റ് ഫയൽ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെൻഷനിൽ നിൽക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തിൽ നിന്നു മാറ്റിനിർത്താൻ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
വിജിലൻസ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ മാത്രമേ സ്ഥാനക്കയറ്റത്തിൽനിന്നു മാറ്റിനിർത്താൻ വ്യവസ്ഥയുള്ളൂവെന്നു വിജിലൻസ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയിൽ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തിൽ വിജിലൻസ് അടുത്തുതന്നെ റിപ്പോർട്ട് നൽകുമെന്നാണു വിവരം. എന്നാൽ ആർഎസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സർവീസ് ചട്ടലംഘനമെന്ന സൂചന നൽകിയും ഡിജിപി എസ്.ദർവേഷ് സാഹിബ് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ചിരുന്നു.
പൊലീസിലെ മറ്റു സ്ഥാനക്കയറ്റങ്ങൾ:
ഡിജിപി പദവിയിലേക്ക് (1995 ബാച്ച്)
1. എസ് സുരേഷ്
എഡിജിപി പദവിയിലേക്ക് (2000 ബാച്ച്)
1. തരുൺ കുമാർ
ഐജി പദവിയിലേക്ക് (2007 ബാച്ച്)
1. ദേബേഷ് കുമാർ ബഹ്റ
2. ഉമ
3. രാജ്പാൽമീണ
4. ജയനാഥ് ജെ
ഡിഐജി പദവിയിലേക്ക് (2011 ബാച്ച്)
1. യതീഷ് ചന്ദ്ര
2. ഹരി ശങ്കർ
3. കെ.കാർത്തിക്
4. പ്രതീഷ് കുമാർ
5. ടി.നാരായൺ
നിലവിൽ 1994 ബാച്ചിലെ മനോജ് ഏബ്രഹാമിനുശേഷമാണ് ഡിജിപി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.







