സംഭവം നടക്കുമ്പോൾ ഈ സ്ത്രീക്ക് 56 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, കുടുംബത്തിലെ ഒരു അംഗത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്നും നിരീക്ഷിച്ച ഉപഭോക്തൃ കമ്മീഷൻ, പരാതിക്കാർക്ക് വലിയ തുക നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി.
ഉപഭോക്തൃ കോടതി വാർത്ത: 2012-ൽ ഒരു സാധാരണ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വലതു വൃക്കയ്ക്ക് പകരം ഇടതു വൃക്ക നീക്കം ചെയ്തതിനെ തുടർന്ന് 56 വയസ്സുകാരിയായ സ്ത്രീക്ക് ജീവൻ നഷ്ടമായി. ഈ ഗുരുതരമായ വീഴ്ചയെ, “നീതിപീഠത്തിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഏറ്റവും ക്രൂരമായ അനാസ്ഥകളിലൊന്ന്” എന്നാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) വിശേഷിപ്പിച്ചത്. തുടർന്ന് ഇവരുടെ കുടുംബത്തിന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
റിട്ടയേർഡ് ജസ്റ്റിസ് എ. പി. ഷാഹി (പ്രസിഡന്റ്), ഭരത്കുമാർ പാണ്ഡ്യ (അംഗം) എന്നിവരടങ്ങിയ ബെഞ്ചാണ് മരിച്ചയാളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതി പരിഗണിച്ചത്. രോഗിയുടെ വലതു വൃക്കയ്ക്കാണ് ‘ഹൈഡ്രോനെഫ്രോസിസ്’ (മൂത്രം കെട്ടിക്കിടന്ന് വൃക്ക വീങ്ങുന്ന അവസ്ഥ) കണ്ടെത്തിയിരുന്നതെങ്കിലും, ഡോക്ടർമാരുടെ പിഴവ് മൂലം ഇടതു വൃക്കയാണ് നീക്കം ചെയ്തതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.






