മിസോറിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധി സൃഷ്ടിക്കുന്നു. മിന്നല്‍പ്രളയത്തെ തുടര്‍ന്ന് മിസോറി ഗവര്‍ണര്‍ മൈക്ക് കെഹോ വെള്ളിയാഴ്ച സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ ഉണ്ടായ ശക്തമായ മഴയും കൊടുങ്കാറ്റും മിസോറിയിലെ നിരവധി മേഖലകളില്‍ അപകടകരമായ വെള്ളപ്പൊക്കത്തിന് കാരണമായി. സംസ്ഥാന അടിയന്തര പ്രവര്‍ത്തന പദ്ധതി സജീവമാക്കിയതിലൂടെ വിവിധ ഏജന്‍സികള്‍ക്ക് വേഗത്തില്‍ ഏകോപിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വാരാന്ത്യം വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ക്യാമ്പിങ് നടത്തുകയോ നദികളിലോ അരുവികളിലോ സമയം ചെലവഴിക്കുകയോ ചെയ്യുന്നവര്‍ സുരക്ഷിതമായ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട നിരവധി ആളുകളെ രക്ഷപെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയവരേയും വാഹനയാത്രികരും ഉള്‍പ്പെടെ 90-ലധികം പേരെ രക്ഷപ്പെടുത്തിയതായി ഷെരീഫിന്‍റെ ഓഫീസ് അറിയിച്ചു. ബിയര്‍കാറ്റ് ഗേറ്റ് വേ ക്യാമ്പ് ഗ്രൗണ്ടില്‍ നിന്ന് കാണാതായ അഞ്ച് ക്യാമ്പര്‍മാരെ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.







