എബോള ബാധിക്കാൻ “സാധ്യത കൂടിയ രാജ്യങ്ങളിൽ” (high risk countries) നിന്നും ഇന്ത്യൻ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് അതിർത്തി പ്രവേശന കവാടങ്ങൾ എന്നിവടങ്ങളിലേക്ക് എത്തുന്ന യാത്രക്കാർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡി.ആർ കോംഗോ (DR Congo), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരികയോ അവിടുത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുകയോ (transit) ചെയ്തവർക്ക് പനി, ക്ഷീണം, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം, അകാരണമായ രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് പോകുന്നതിന് മുൻപ് വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസറെയോ ഹെൽത്ത് ഡെസ്കിലോ വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുപുറമേ, എബോള സ്ഥിരീകരിച്ചതോ അല്ലെങ്കിൽ രോഗബാധ സംശയിക്കുന്നതോ ആയ ഒരു വ്യക്തിയുടെ രക്തവുമായോ മറ്റ് ശരീരദ്രവങ്ങളുമായോ നേരിട്ട് സമ്പർക്കമുണ്ടായിട്ടുള്ളവരും പ്രവേശന കവാടങ്ങളിലെ ആരോഗ്യ വിഭാഗം അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






