മാഡ്രിഡ്: ആഗോള പ്രശസ്ത പോപ്പ് ഗായിക ഷക്കീറയ്ക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സ്പെയിനിലെ നികുതി തട്ടിപ്പ് കേസിൽ ഗായികയെ കോടതി പൂർണ്ണമായും കുറ്റവിമുക്തയാക്കി. 2011-ലെ നികുതി റിട്ടേണുമായി ബന്ധപ്പെട്ട് സ്പാനിഷ് ടാക്സ് ഏജൻസി ഉന്നയിച്ച തട്ടിപ്പ് ആരോപണങ്ങളിലാണ് സ്പെയിനിലെ ഹൈക്കോടതി ഷക്കീറയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അതോടൊപ്പം, ഗായികയിൽ നിന്നും ഈ കേസിന്റെ ഭാഗമായി ഈടാക്കിയ തുക പലിശ സഹിതം തിരികെ നൽകാനും സ്പാനിഷ് ട്രഷറിയോട് കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ഏതാണ്ട് 60 മില്യൺ യൂറോ (ഏകദേശം 64 മില്യൺ യു.എസ് ഡോളർ അഥവാ 530 കോടിയിലധികം രൂപ) സ്പാനിഷ് ഗവൺമെന്റ് ഷക്കീറയ്ക്ക് തിരികെ നൽകേണ്ടി വരും.
മുൻ ബാഴ്സലോണ ഫുട്ബോൾ താരം ജെറാർഡ് പിക്വെയുമായുള്ള റിലേഷൻഷിപ്പിന്റെ അടിസ്ഥാനത്തിൽ ഷക്കീറ അക്കാലത്ത് പ്രധാനമായും സ്പെയിനിലാണ് താമസിച്ചിരുന്നതെന്നും, അതിനാൽ തന്റെ ആഗോള വരുമാനത്തിന്റെ നികുതി സ്പെയിനിൽ അടയ്ക്കണമെന്നുമായിരുന്നു സ്പാനിഷ് അധികൃതരുടെ വാദം. എന്നാൽ ഈ ബന്ധത്തെ ഒരു വിവാഹത്തിന് തുല്യമായി നിയമപരമായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ 2011-ൽ ഷക്കീറയുടെ സാമ്പത്തിക സ്രോതസ്സുകളുടെയോ ബിസിനസ്സ് പ്രവർത്തനങ്ങളുടെയോ പ്രധാന കേന്ദ്രം സ്പെയിൻ ആയിരുന്നു എന്ന് തെളിയിക്കാൻ നികുതി വകുപ്പിന് സാധിച്ചതുമില്ല. താൻ ഒരു തരത്തിലുള്ള തട്ടിപ്പും നടത്തിയിട്ടില്ലെന്നും, എട്ട് വർഷമായി തന്നെ വേട്ടയാടിയ ഭരണകൂട നടപടികളുടെ പോരായ്മയാണ് കോടതി വിധിയിലൂടെ പുറത്തുവന്നതെന്നും വിധിക്ക് ശേഷം ഷക്കീറ പ്രതികരിച്ചു.
നേരത്തെ, 2012 നും 2014 നും ഇടയിലുള്ള വരുമാനത്തിന് 14.5 മില്യൺ യൂറോ നികുതി വെട്ടിച്ചുവെന്ന മറ്റൊരു കേസിൽ ജയിൽ ശിക്ഷ ഒഴിവാക്കാനായി ഷക്കീറ പ്രോസിക്യൂഷനുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. അന്ന് 7.3 മില്യൺ യൂറോ പിഴയായി നൽകിയാണ് അവർ കേസ് ഒതുക്കിയത്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ പ്രമുഖ ഫുട്ബോൾ താരങ്ങൾക്കെതിരെയും സ്പാനിഷ് നികുതി വകുപ്പ് സമാനമായ രീതിയിൽ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, തനിക്കെതിരെ ഉയർന്ന പ്രധാന ആരോപണത്തിൽ നിയമപോരാട്ടത്തിലൂടെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞത് ‘ഹിപ്സ് ഡോണ്ട് ലൈ’ ഗായികയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര-നിയമ വിജയമായി മാറി.






