ഓട്ടവ: കാനഡയിൽ ആദ്യമായി ഹാൻ്റാവൈറസ് ബാധ സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ഹാൻ്റാവൈറസ് വ്യാപിച്ച ആഡംബര കപ്പലിൽ യാത്ര ചെയ്‌ത നിലവിൽ ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിയുകയും ചെയ്യുന്ന നാല് കനേഡിയൻ പൗരന്മാരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
യുക്കോണിൽ നിന്നുള്ള ദമ്പതിമാരിൽ ഒരാൾക്ക് കഴിഞ്ഞ വ്യാഴാഴ്ച പനിയും തലവേദനയും ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് വിനിപെഗിലെ നാഷണൽ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്ത പങ്കാളിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവിൽ മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ ഉയർന്ന റിസ്ക് ഉള്ള മുഴുവൻ ആളുകളും ഐസൊലേഷനിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രാദേശിക ആരോഗ്യ വിഭാഗം ഇവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
രോഗബാധിതനായ വ്യക്തിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 26 ആളുകളോട് ലക്ഷണങ്ങൾ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ രോഗസാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഒന്റാരിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലുള്ള മറ്റ് ഒൻപത് പേരെ ഉയർന്ന രോഗ സാധ്യതയുള്ളവരായി കണക്കാക്കി ഐസൊലേഷനിലേക്ക് മാറ്റി. അൻഡീസ് ഹാൻ്റാവൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഈ ആഡംബര കപ്പലിലെ യാത്രയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഇതുവരെ 11 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മൂന്നു പേർ മരിച്ചതുൾപ്പെടെയാണിത്. കാനഡയിലെ പുതിയ കേസ് കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12 ആയി ഉയർന്നു.






